ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലി നിര്‍മിക്കുന്നതിനായി ബിഎസ്എഫിന് ഭൂമി കൈമാറുമെന്ന് സുവേന്ദു സർക്കാർ

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലി നിര്‍മിക്കുന്നതിനായി ബിഎസ്എഫിന് ഭൂമി കൈമാറുമെന്ന് സുവേന്ദു സർക്കാർ

കൊല്‍ക്കത്ത: ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലി നിര്‍മിക്കുന്നതിനായി ബിഎസ്എഫിന് ഭൂമി കൈമാറുന്നതിനും സംസ്ഥാനത്ത് സെന്‍സസ് നടപടിള്‍ ആരംഭിക്കുന്നതിനും ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ കാബിനറ്റ് യോഗം അംഗീകാരം നല്‍കി. സത്യപ്രതിജ്ഞ ചെയ്ത് രണ്ടുദിവസത്തിനുശേഷമായിരുന്നു ആദ്യ കാബിനറ്റ് യോഗം. ഭരണഘടനാ ലംഘനം നടത്തിക്കൊണ്ട് മുന്‍ സര്‍ക്കാര്‍ ഭാരതീയ ന്യായ സംഹിത നടപ്പിലാക്കിയില്ലെന്ന് ആരോപിച്ച സുവേന്ദു അധികാരി, പുതിയ ക്രിമിനല്‍ നിയമം സംസ്ഥാനത്ത് നടപ്പിലാക്കാന്‍ തീരുമാനിച്ചതായും സുവേന്ദു അധികാരി അറിയിച്ചു.'ഞങ്ങള്‍ ഇന്ന് ആദ്യ മന്ത്രിസഭാ യോഗം ചേര്‍ന്നു. എന്നോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത അഞ്ച് മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു. അതോടൊപ്പം ചീഫ് സെക്രട്ടറിയുടെ ക്ഷണപ്രകാരം നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. ഈ സര്‍ക്കാര്‍ പാര്‍ട്ടിക്കുവേണ്ടി പാര്‍ട്ടി നടത്തുന്ന രീതി അവസാനിപ്പിക്കുകയും, ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ നടത്തുന്ന ഭരണമെന്ന ഭരണഘടനാ തത്വം ഉറപ്പാക്കുകയും ചെയ്യും.' സുവേന്ദു പറഞ്ഞു.യോഗത്തില്‍ ആറ് പ്രധാന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായും ഇവയുടെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിലവിലുള്ള എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളും തടസ്സമില്ലാതെ തുടരുമെന്നും ഒരു പദ്ധതിയും നിര്‍ത്തലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി സുരക്ഷയ്ക്കായി ബംഗ്ലാദേശ് അതിര്‍ത്തിയില്‍ മതില്‍ കെട്ടുന്നതിനായി ബിഎസ്എഫിന് ആവശ്യമായ ഭൂമി കൈമാറാന്‍ തീരുമാനിച്ചതായുൂം സെന്‍സസ് നടപടികള്‍ ഉടന്‍ നടപ്പിലാക്കാന്‍ അംഗീകാരം നല്‍കിയതായും അദ്ദേഹം പറഞ്ഞു.