ആശാഭോസ്‌ലെയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ച് നാടും നഗരവും
മുംബൈ : ഇന്ത്യൻ സംഗീത ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിന് വിരാമമിട്ടുകൊണ്ട് ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ യാത്രയാകുമ്പോൾ, ആ സ്വരമാധുരിയിൽ അലിഞ്ഞുചേർന്ന കോടിക്കണക്കിന് ഹൃദയങ്ങളാണ് ഇന്ന് വിങ്ങുന്നത്. പാശ്ചാത്യ സംഗീതത്തിൻ്റെ ചടുലതയും ക്ലാസിക്കൽ സംഗീതത്തിൻ്റെ ആഴവും ഒരുപോലെ വഴങ്ങുന്ന ആ പ്രതിഭയുടെ വിയോഗത്തിൽ രാജ്യം ഒന്നടങ്കം വികാരാധീനരായി അനുശോചനം രേഖപ്പെടുത്തുകയാണ്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ള പ്രമുഖർ പ്രിയ ഗായികയ്ക്ക് അദരാഞ്ജലികള്‍ അര്‍പ്പിച്ചു.
"ആശാ ഭോസ്‌ലയുമായി എനിക്കുള്ളത് മധുരമുള്ള ഓര്‍മകള്‍" രാഷ്‌ട്രപതി
ഇതിഹാസ പിന്നണി ഗായിക ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തി. ആശാ ഭോസ്‌ലെയുടെ ഐതിഹാസിക ജീവിതം ഇന്ത്യയിലെ സംഗീത ചരിത്രത്തില്‍ ഒരു യുഗം സൃഷ്‌ടിച്ചു. വിയോഗം സംഗീത ലോകത്ത് നികത്താനാക്ക ശൂന്യതയാണ് രാഷ്‌ട്രപതി പറഞ്ഞു.
"ആശാ ഭോസ്‌ലയുമായി വ്യക്തിപരമായി ഇടപഴകിയതിൻ്റ പ്രിയപ്പെട്ട ഓർമകൾ എനിക്കുണ്ട്. ഒരു കലാകാരി എന്ന നിലയിലും വ്യക്തി എന്ന നിലയിലും അവർ സ്വന്തം ഇഷ്‌ടപ്രകാരം ജീവിതം നയിച്ചു. അവരുടെ മധുരവും കാലാതീതവുമായ ശബ്‌ദത്താൽ, പതിറ്റാണ്ടുകളായി അവർ ഇന്ത്യൻ സംഗീതത്തെ സമ്പന്നമാക്കി. അവരുടെ സംഗീതം എന്നെന്നും നിലനിൽക്കും. അവരുടെ വിയോഗം സംഗീത പ്രേമികൾക്ക് നികത്താനാവാത്ത നഷ്‌ടമാണ്. അവരുടെ കുടുംബത്തിനും എണ്ണമറ്റ ആരാധകർക്കും എൻ്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു" മുര്‍മു എക്‌സില്‍ കുറിച്ചു.
"ആശാ ഭോസ്‌ലയുടെ വിയോഗം നികത്താനാകാത്ത ശൂന്യത" മോദി
ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ വികാരധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമാമേഖലയ്ക്ക് ഇത് നികത്താനാവാത്ത ശൂന്യതയാണ്. ഭോസ്‌ലയുമായുള്ള നല്ല ഓര്‍മകള്‍ വിലമതിക്കാനാവാത്തതെന്നും അവരുടെ ഗാനങ്ങൾ ജനങ്ങളുടെ ജീവിതത്തിൽ എന്നെന്നും പ്രതിധ്വനിക്കുമെന്നും മോദി വ്യക്തമാക്കി.
"ഇന്ത്യ കണ്ട ഏറ്റവും പ്രതീകാത്മകവും വൈവിധ്യപൂർണവുമായ ശബ്‌ദങ്ങളിലൊന്നായ ആശാ ഭോസ്‌ലെ ജിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. പതിറ്റാണ്ടുകളായി നീണ്ടുനിന്ന അവരുടെ അസാധാരണമായ സംഗീത യാത്ര നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ സമ്പന്നമാക്കുകയും ലോകമെമ്പാടുമുള്ള എണ്ണമറ്റ ഹൃദയങ്ങളെ സ്‌പർശിക്കുകയും ചെയ്‌തു. അവരുടെ ആത്മാർഥമായ ഈണങ്ങള്‍ക്കും ഊർജസ്വലമായ രചനകള്‍ക്കും കാലാതീതമായ തിളക്കം ഉണ്ടായിരുന്നു" മോദി എക്സില്‍ എഴുതി.അവരുടെ കുടുംബത്തിനും ആരാധകർക്കും സംഗീത പ്രേമികൾക്കും എൻ്റെ അനുശോചനം അറിയിക്കുന്നു. ആശാ തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരും, അവരുടെ ഗാനങ്ങൾ ജനങ്ങളുടെ ജീവിതത്തിൽ എന്നെന്നേക്കുമായി പ്രതിധ്വനിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
"ആശാ ഭോസ്‌ലയുടെ ശബ്‌ദം അനശ്വരമായി നിലനില്‍ക്കും" രാഹുല്‍ ഗാന്ധി
ഇതിഹാസ പിന്നണി ഗായിക ആശ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആശാ ഭോസ്‌ലെ ശബ്‌ദത്തിലൂടെ ജനങ്ങൾക്കിടയിൽ എന്നും അനശ്വരമായി നിലനിൽക്കും."അവരുടെ ശബ്‌ദത്തിലൂടെ, അവരുടെ കല നമുക്കിടയിൽ എന്നേക്കും അനശ്വരമായി നിലനിൽക്കും. ഈ ദുഃഖവേളയിൽ ദുഃഖിതരായ പ്രിയപ്പെട്ടവർക്കും ആരാധകർക്കും എൻ്റെ അഗാധമായ അനുശോചനം അറിയിക്കുന്നു" പ്രതിപക്ഷ നേതാവ് എക്‌സില്‍ കുറിച്ചു.
"ആശാ ഭോസ്‌ലയുടെ സംഗീതത്തിന് മരണമില്ല" : ശങ്കർ മഹാദേവൻ
ആശാ ഭോസ്‌ലെയ്ക്ക് വൈകാരിക ആദരാഞ്ജലികൾ അർപ്പിച്ച് ഗായകന്‍ ശങ്കർ മഹാദേവൻ. അവരുടെ മരണം ഇന്ത്യൻ സംഗീതത്തിന് മറക്കാനാവാത്ത ദിവസമാണന്നും പ്രതികരണം. നമ്മുടെ പ്രിയപ്പെട്ട ആശാ തായ് ഇനി ഇല്ലെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. "ഒരു സംഗീതജ്ഞൻ എന്ന നിലയിൽ, ദീദിയുടെ ആരാധിക എന്ന നിലയിൽ ആദരവോടെ നോക്കുന്ന എൻ്റെ ദുഃഖവും ഇപ്പോൾ എനിക്ക് തോന്നുന്ന വികാരവും പ്രകടിപ്പിക്കാൻ എനിക്ക് കഴിയുന്നില്ല. ഓരോ ഇന്ത്യക്കാരനും ഹൃദയം തകർന്നിരിക്കുകയാണെന്ന് എനിക്ക് ഉറപ്പുണ്ട്. അവരുടെ സംഗീതവും ഈ ഭൂമിയുടെ ഈ ഘട്ടത്തിൽ നിന്ന് ഒരിക്കലും നശിക്കില്ല.നമ്മുടെ ഫോണുകളിലും, ടെലിവിഷനിലും, സംഗീതം പ്ലേ ചെയ്യുന്ന എല്ലാ മാധ്യമങ്ങളിലും അവർ ഉണ്ടാകും. ഗ്രഹം മുഴുവൻ പ്രതിധ്വനിക്കുന്ന അത്ഭുതകരമായ ശബ്ദത്തോടെ അവർ നമ്മോടൊപ്പം ഉണ്ടാകും" ശങ്കര്‍ പറഞ്ഞു.
'മധുരമായ ശബ്‌ദമുള്ള അതുല്യമായ പ്രതിഭ': അമിത് ഷാ
"മധുരമായ ശബ്‌ദത്തിലൂടെ അവർ ഒരു അതുല്യ വ്യക്തിത്വം രൂപപ്പെടുത്തുക മാത്രമല്ല, ഈണങ്ങളിലൂടെ ഇന്ത്യൻ സംഗീതത്തെ കൂടുതൽ സമ്പന്നമാക്കുകയും ചെയ്‌തുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു."നമ്മുടെ പ്രിയപ്പെട്ട ആശാ ഭോസ്‌ലെ ജി ഇനി നമുക്കിടയിൽ ഇല്ലാത്തതിനാൽ ഇന്ന് ഓരോ ഇന്ത്യക്കാരനും, പ്രത്യേകിച്ച് എന്നെപ്പോലുള്ള എല്ലാ സംഗീത പ്രേമികൾക്കും ദുഃഖകരമായ ദിവസമാണിത്. ഏത് സംഗീത വിഭാഗവുമായും പൊരുത്തപ്പെടാനുള്ള അവരുടെ അസാധാരണമായ കഴിവ് എല്ലാവരുടെയും ഹൃദയങ്ങളെ കീഴടക്കി. ഇന്ന് അവർ നമ്മോടൊപ്പമില്ലായിരിക്കാം, അവരുടെ ശബ്‌ദത്തിലൂടെ, അവർ എന്നേക്കും നമ്മുടെ ഹൃദയങ്ങളിൽ നിലനിൽക്കും" അദ്ദേഹം എക്‌സില്‍ കുറിച്ചു.
ആശാ ഭോസ്‌ലെയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മലയാളി പ്രമുഖർ
ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് വിഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും. കാലാതീതമായ ഗാനങ്ങളിലൂടെ അവരുടെ ശബ്‌ദം എന്നെന്നും നിലനില്‍ക്കുമെന്ന് വിഡി സതീശൻ എക്‌സില്‍ കുറിച്ചു. ആശാ ഭോസ്‌ലെയുടെ അനശ്വര ഗാനങ്ങളിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളിൽ അവർ ജീവിക്കുമെന്ന് മുൻ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എത്ര കാലം കഴിഞ്ഞാലും, ആശാ ഭോസ്‌ലെ ആലപിച്ച എണ്ണമറ്റ നിത്യഹരിത ഗാനങ്ങളിലൂടെ എപ്പോഴും ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കിട്ട കുറിപ്പില്‍ പറഞ്ഞു.
"ആശാ ഭോസ്‌ലെ ജിക്ക് ഹൃദയംഗമമായ ആദരാഞ്ജലികൾ. ഗസലുകൾ മുതൽ പോപ്പ് വരെ, അവരുടെ ശ്രേണി യഥാർഥത്തിൽ സമാനതകളില്ലാത്തതായിരുന്നു. അവരുടെ ശബ്‌ദം എന്നെന്നും നിലനിൽക്കും." -വിഡി സതീശൻ എക്‌സില്‍ കുറിച്ചതിങ്ങനെ.
'ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ ജിക്ക് വിട. കാലമെത്ര കടന്നുപോയാലും, താൻ പാടി അനശ്വരമാക്കിയ അനേകം ഗാനങ്ങളിലൂടെ ആശാ ജി എന്നും നമുക്കൊപ്പം ഉണ്ടാകും. പതിറ്റാണ്ടുകളോളം നമ്മുടെ ജീവിതത്തെ സംഗീതസാന്ദ്രമാക്കിയ ആ സുവർണ്ണ ശബ്‌ദത്തിന് നന്ദി. കുടുംബത്തിന്‍റെയും ആരാധകരുടെയും സംഗീത ലോകത്തിന്‍റെയും ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം അനുശോചനവും രേഖപ്പെടുത്തുന്നു. ഓം ശാന്തി" -രാജീവ് ചന്ദ്രശേഖർ
ഫേസ്‌ബുക്കില്‍ കുറിച്ചു.ആദരാഞ്ജലികള്‍ എന്ന് മെഗാസ്റ്റാർ മമ്മൂട്ടി കുറിച്ചു. 'സംഗീത റാണി ആശാ ഭോസ്‌ലെ അന്തരിച്ചു. ഹൃദയത്തില്‍ വേദന' എന്ന് ഗായകൻ എംജി ശ്രീകുമാർ പങ്കുവച്ചു.
നിങ്ങളുടെ പാട്ടുകളില്‍ മാത്രമേ എനിക്ക് പിടിച്ചുനിൽക്കാൻ കഴിയൂ: എം ജയചന്ദ്രൻ
ഫേസ്‌ബുക്കില്‍ നീണ്ടൊരു കുറിപ്പ് പങ്കിട്ടാണ് ഗായകൻ എം ജയചന്ദ്രൻ ദുഃഖം രേഖപ്പെടുത്തിയത്. ആശാ ഒരിക്കലും ഒരു ഗായിക ആയിരുന്നില്ല. വികാരങ്ങളുടെ ഒരു ലോകമായിരുന്നു എന്നാണ് ജയചന്ദ്രൻ കുറിച്ചത്.
'അവരെപ്പോലെയുള്ള ഒരു ശബ്‌ദത്തിന് ഒരിക്കലും നിശബ്‌ദമാകാൻ കഴിയുമെന്ന് വിശ്വസിക്കാൻ കഴിയില്ല...ആശാ ജി ഒരിക്കലും ഒരു ഗായിക ആയിരുന്നില്ല.വികാരങ്ങളുടെ ഒരു ലോകമായിരുന്നു അവർ...ലാഘവം, വശീകരണം, ഭക്തി, വേദന, വികൃതി, നിഷ്‌കളങ്കത... എല്ലാം ഒരേ ശ്വാസത്തിൽ.
“ചുര ലിയ ഹേ തുംനെ” മുതൽ “ദിൽ ചീസ് ക്യാ ഹേ” വരെ,
“ഇൻ ആങ്കോം കി മസ്‌തി” യുടെ സൗന്ദര്യം മുതൽ
“ജവാനി ജാൻ-ഇ-മാൻ” ന്‍റെ തിളക്കം വരെ,
“സാത്തി രേ” യുടെ ആഴം മുതൽ
“ഭീനി ഭീനി ഭോർ” ന്‍റെ മൃദുത്വം വരെ...
അവരുടെ ശബ്‌ദത്തിൽ ഒരു അപൂർവ സത്യമുണ്ടായിരുന്നു. അവർ പാടിയ ഓരോ കുറിപ്പും ഒരു ജീവിതവും, ഒരു കഥയും, ഹൃദയമിടിപ്പും വഹിച്ചു. എനിക്ക്, അവരുടെ പാട്ടുകൾ വെറും സംഗീതം മാത്രമായിരുന്നില്ല... അവ ആശ്വാസമായിരുന്നു, അവ ഓർമ്മകളായിരുന്നു, അവ ഞങ്ങളെ അടുപ്പിച്ച രാത്രികളായിരുന്നു.ആശാ ജി... എന്‍റെ ഉള്ളിൽ ജീവിച്ചിരുന്ന ഒരു ശബ്‌ദത്തോട് എങ്ങനെ വിട പറയണമെന്ന് എനിക്കറിയില്ല... എന്‍രെ ഒരു ഭാഗം നഷ്‌ടപ്പെട്ടതായി തോന്നുന്നു, നിങ്ങളുടെ പാട്ടുകളില്‍ മാത്രമേ എനിക്ക് പിടിച്ചുനിൽക്കാൻ കഴിയൂ... ഇനി നിങ്ങളില്ലാത്ത എല്ലാ കുറിപ്പുകളിലും നിങ്ങളെ മിസ് ചെയ്യുന്നു.' -എം ജയചന്ദ്രൻ ഫേസ്‌ബുക്കില്‍ കുറിച്ചു.
അനുശോചിച്ച് സുജാത മോഹൻ
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഞാൻ വാങ്ങിയ പുതിയ ഫോണിൽ ഈ ഗാനം റെക്കോർഡ് ചെയ്‌തത് എനിക്ക് ഓർമ്മയുണ്ട്. റെക്കോർഡിങ് ആപ്പ് പരീക്ഷിക്കാൻ വേണ്ടിയായിരുന്നു അത്, അപ്പോൾ മനസിൽ വന്നത് ഇതാണ്. പ്രിയപ്പെട്ട ഹരിജി രചിച്ച് ദിവ ആലപിച്ച പ്രശസ്‌തമായ ഗസൽ 'യു നാ തി'!! ഫാനിന്‍റെ ശബ്‌ദവും, കടന്നുപോകുന്ന വാഹനങ്ങളുടെ ശബ്‌ദവും പശ്ചാത്തലത്തിലെ ചെറിയ ശബ്‌ദങ്ങളും നിങ്ങൾക്ക് കേൾക്കാം... പക്ഷേ, എന്‍റെ ആരാധനാപാത്രമായ ആശാജിക്കുള്ള ആദരാഞ്ജലിയായി ഇന്ന് അത് ഇവിടെ പങ്കുവയ്‌ക്കുകയാണ്.