വി.സിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ഗുരുതര വീഴ്ച; മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ സഭയിൽ സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ . വി.സിമാരുടെ നടപടി അതീവ ഗൗരവകരമായ വീഴ്ചയാണെന്നും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർ പദവിയുടെ അന്തസ്സിനും ഇത് നിരക്കാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ, എംജി സർവകലാശാല വി.സി ഡോ. ഡി. മാവൂത് എന്നിവരടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തതിനെതിരെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.തീവ്ര വർഗീയത പ്രചരിപ്പിക്കുന്ന ആർഎസ്എസ് നേതാവിന്റെ പരിപാടിയിൽ വി.സിമാർ പങ്കെടുത്തത് കേരളീയ പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് അംഗീകരിക്കില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ തലപ്പത്തിരിക്കുന്നവർ ഇത്തരം നടപടികളിലൂടെ ആ പദവിയുടെ വിശ്വാസ്യതയാണ് കളഞ്ഞുകുളിക്കുന്നത്. അതിനാൽ, പരിപാടിയിൽ പങ്കെടുത്ത വി.സിമാർ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു.