ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം; മരണസംഖ്യ 32 ആയി ഉയർന്നു പസഫിക് മേഖലയിൽ സുനാമി മുന്നറിയിപ്പ്

നില: ഫിലിപ്പീൻസിന്റെ തെക്കൻ ദ്വീപായ മിന്ദനാവോയിൽ  ഇന്നുണ്ടായ  ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി ഉയർന്നു . റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നൂറിലധികം പേർക്ക് പരിക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തിട്ടുണ്ട്. അപകടത്തെ തുടർന്ന് പസഫിക് മേഖലയിലെ വിവിധ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു.പ്രാദേശിക സമയം രാവിലെ 7:37-നാണ് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയ ഭൂചലനമുണ്ടായത്. സാരംഗാനി പ്രവിശ്യയിലെ മൗണ്ടനസ് ടൗണായ ഗ്ലാനിലുണ്ടായ മണ്ണിടിച്ചിലാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. ഇവിടെ മണ്ണിടിച്ചിലിൽ വീടുകൾ തകർന്ന് 13 ഗ്രാമീണർ ഉൾപ്പെടെ പ്രവിശ്യയിൽ ആകെ 17 പേർ മരണപ്പെട്ടു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള പ്രധാന വാണിജ്യ നഗരമായ ജനറൽ സന്റോസിൽ (General Santos) ഒരു പ്രമുഖ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ തകർന്ന് വീണ് 10 പേർ മരിച്ചു.

ഭൂചലനത്തെ തുടർന്ന് സാരംഗാനി, സുൽത്താൻ കുദാരത് തുടങ്ങിയ തീരപ്രദേശങ്ങളിൽ മൂന്ന് അടി മുതൽ നാലര അടി വരെ ഉയരമുള്ള ചെറിയ സുനാമി തിരമാലകൾ അനുഭവപ്പെട്ടു. ഇന്തോനേഷ്യ, പലാവു, തെക്കൻ ജപ്പാൻ എന്നിവിടങ്ങളിലും കടൽക്ഷോഭവും ചെറിയ തിരമാലകളും രേഖപ്പെടുത്തിയതിനെ തുടർന്ന് തീരദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പ്രധാന ഭൂചലനത്തിന് പിന്നാലെ 6.5 തീവ്രത വരെയുള്ള ഇരുന്നൂറിലധികം തുടർച്ചലനങ്ങളും  മേഖലയിലുണ്ടായി.ദുരന്തബാധിത പ്രദേശങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ, സൈന്യത്തോടും ദുരന്തനിവാരണ സേനയോടും അടിയന്തര രക്ഷാപ്രവർത്തനം ശക്തമാക്കാൻ ഉത്തരവിട്ടു. മിന്ദനാവോയെ രാജ്യം ഒറ്റപ്പെടുത്തില്ലെന്നും ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. പരിക്കേറ്റവർക്കായി തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്.