കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഭരണഘടനാ വിരുദ്ധം; ഹൈക്കോടതിയില്‍ ഹര്‍ജി

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര  ഭരണഘടനാ വിരുദ്ധം; ഹൈക്കോടതിയില്‍ ഹര്‍ജി

എറണാകുളം : യുഡിഎഫ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് നടപ്പിലാക്കിയ സൗജന്യ യാത്ര പദ്ധതി 'പ്രിയദര്‍ശനി'ക്കെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി. പദ്ധതി ഭരണഘടനയുടെ 14, 15 (1) അനുച്ഛേദങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.ലിംഗസമത്വത്തിന് വിരുദ്ധമായാണ് പദ്ധതി നടപ്പിലാക്കിയതെന്നാണ് പ്രധാന ആരോപണം. വരുമാന പരിധിയോ, താമസ യോഗ്യതയോ, ഒരു നിര്‍ദ്ദിഷ്ട ക്ഷേമ ലക്ഷ്യമോ ഇല്ലാതെ, ലൈംഗിക ഭേദം മാത്രം അടിസ്ഥാനമാക്കി ആനുകൂല്യം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.മാസം പത്ത് ലക്ഷം രൂപ ശമ്പളം പറ്റുന്ന ഒരു സ്ത്രീക്ക് സൗജന്യ യാത്ര ലഭിക്കുമ്പോള്‍, ഒരു ദിവസ വേതനക്കാരനായ പുരുഷന്‍ അതേ ബസില്‍ ടിക്കറ്റ് നല്‍കേണ്ടി വരുന്നു, ഒരു ജനാതിപത്യ രാജ്യത്ത് അനുവദനീയമല്ല.സര്‍ക്കാര്‍ അധികാരത്തിലേറിയ ആദ്യ ദിനം തന്നെ, ഒരു നയ പഠനവും ആഘാത വിലയിരുത്തലും ഇല്ലാതെ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം നേരിട്ട് സര്‍ക്കാര്‍ ഉത്തരവാക്കി മാറ്റിയത് ഭരണഘടനാ ലംഘനമാണെന്ന് ഹര്‍ജി ആരോപിക്കുന്നു. . എറണാകുളം സ്വദേശി ആയ മുഹമ്മദ് ഫിര്‍ദൗസ് അഡ്വ. ഷമീം അഹമ്മദ് മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.