25.23 കോടി രൂപയുടെ ലഹരി; ബെംഗളൂരുവിൽ വിദേശി ഉൾപ്പടെ 17 പേർ പിടിയിൽ

ബെംഗളൂരു: നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 25.23 കോടി രൂപയുടെ വിപണി മൂല്യമുള്ള മയക്കുമരുന്ന് വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു. തുടർന്ന് നടന്ന പരിശോധനയിൽ മൂന്ന് വിദേശ പൗരന്മാരുൾപ്പെടെ പതിനേഴു പേരെ വ്യത്യസ്ത കേസുകളിൽ അറസ്റ്റ് ചെയ്തു. സുബ്രഹ്മണ്യനഗർ, മഡിവാള, രാജാജിനഗർ, വൈറ്റ്ഫീൽഡ്, തിലക്നഗർ, യശ്വന്ത്പൂർ, ഇന്ദിരാനഗർ തുടങ്ങിയ സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള നിരവധി പ്രദേശങ്ങളിൽ നിരോധിത മയക്കുമരുന്ന് വസ്തുക്കളുടെ വിൽപ്പനയെക്കുറിച്ചുള്ള രഹസ്യ വിവരത്തെത്തുടർന്ന് വ്യത്യസ്ത തീയതികളിലായി പരിശോധനകൾ നടത്തിയതായി പൊലീസ് പറഞ്ഞു. തുടർ അന്വേഷണം നടന്നുവരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.സിഗരറ്റ്, ഹാൻസ്, മറ്റ് പുകയില ഉൽപ്പന്ന നിയമം ലംഘിച്ച് വിവിധ ബ്രാൻഡുകളുടെ പുകയില ഉൽപ്പന്നങ്ങൾ അനധികൃതമായി നിർമ്മിച്ചതിന് പൊലീസ് കേസെടുത്തു. അറസ്റ്റിലായവരിൽ മൂന്ന് വിദേശ പൗരന്മാരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള എട്ട് പേരും ആറ് പ്രദേശവാസികളും ഉൾപ്പെടുന്നുവെന്ന് പൊലീസ് കൂട്ടിച്ചേർത്തു.ചോദ്യം ചെയ്യലിൽ വിദേശ രാജ്യങ്ങൾ, മറ്റ് സംസ്ഥാനങ്ങൾ, കർണാടക എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അജ്ഞാത വിതരണക്കാരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് നിരോധിത മയക്കുമരുന്ന് വസ്തുക്കൾ വാങ്ങി കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്ക് ഉയർന്ന വിലയ്ക്ക് വിറ്റതായി പ്രതികൾ സമ്മതിച്ചതായി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
സിഒടിപിഎ നിയമം ലംഘിച്ച് പുകയില ഉൽപ്പന്നങ്ങൾ നിർമ്മിച്ചതായും ഇവർ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 10 കിലോ 306 ഗ്രാം എംഡിഎംഎ, 127 കിലോ 302 ഗ്രാം കഞ്ചാവ്, 3 കിലോ 314 ഗ്രാം ഹൈഡ്രോ കഞ്ചാവ്, 300 ഇ സിഗരറ്റുകൾ, 90 ഹുക്ക ഫ്ലേവർ പായ്ക്കുകൾ, 30 ഹുക്ക പാത്രങ്ങൾ, ഹുക്ക സ്റ്റാൻഡുകൾ, ബൗളുകൾ, വിദേശ സിഗരറ്റ് പായ്ക്കുകൾ, സിഒടിപിഎ നിയമം ലംഘിച്ച് നിർമ്മിച്ചതായി ആരോപിക്കപ്പെടുന്ന വിവിധ പുകയില ഉൽപ്പന്നങ്ങൾ, ഏഴ് മൊബൈൽ ഫോണുകൾ, ഒരു കാർ, ആറ് ഇരുചക്ര വാഹനങ്ങൾ എന്നിവ പിടിച്ചെടുത്ത വസ്തുക്കളിൽ ഉൾപ്പെടുന്നു.പിടിച്ചെടുത്ത വസ്തുക്കൾക്ക് ഏകദേശം 12.85 കോടി രൂപ വിലയുണ്ടെന്നും മയക്കുമരുന്ന് വസ്തുക്കളുടെ വിപണി മൂല്യം മാത്രം 25.23 കോടി രൂപയാണെന്നും പൊലീസ് പറഞ്ഞു. തിരിച്ചറിയാത്ത വിതരണക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.