ഖത്തർ, കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങളെ അറബ് ലീഗ് അപലപിച്ചു

ഖത്തർ, കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങളെ അറബ് ലീഗ് അപലപിച്ചു

കെയ്റോ: ഗൾഫ് രാജ്യങ്ങളുടെ സമുദ്രാതിർത്തികൾ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങളെ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗെയ്റ്റ് ശക്തമായി അപലപിച്ചു. യുഎഇ, ഖത്തർ, കുവൈറ്റ് എന്നീ രാജ്യങ്ങളുടെ സമുദ്രാതിർത്തികളിലെ തുടർച്ചയായ ആക്രമണങ്ങളിലാണ് പ്രതികരണം.രാജ്യാന്തര സമുദ്രനിയമങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സമാധാനശ്രമങ്ങൾക്ക് ഇത്തരം പ്രകോപനങ്ങൾ കനത്ത തിരിച്ചടിയാകും. സ്വതന്ത്രമായ കപ്പൽ ഗതാഗതത്തിനും രാജ്യാന്തര വ്യാപാരത്തിനും ഇത് തടസ്സം സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ രാജ്യങ്ങൾ സംയമനം പാലിക്കേണ്ടത് അനിവാര്യമാണെന്ന് അറബ് ലീഗ് നിർദേശിച്ചു.ശത്രുരാജ്യങ്ങൾ പ്രകോപനപരമായ നടപടികൾ തുടരുന്നത് ഗൾഫ് മേഖലയെ കൂടുതൽ കുഴപ്പങ്ങളിലേക്ക് തള്ളിവിടും. ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയ്ക്കായി അറബ് ലീഗ് ഒപ്പമുണ്ടാകും. രാജ്യങ്ങളുടെ പ്രദേശങ്ങളിലും ജലാശയങ്ങളിലുമുള്ള പരമാധികാരം സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇതിനെതിരെയുള്ള എല്ലാ പ്രതിരോധ നടപടികൾക്കും അറബ് ലീഗിൻ്റെ പൂർണ പിന്തുണയുണ്ടാകും.മേഖലയിലെ യുദ്ധാന്തരീക്ഷം സമാധാനപരമായി പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ നിലവിലുണ്ട്. എന്നാൽ ഇത്തരം സായുധ നീക്കങ്ങൾ മധ്യസ്ഥ ശ്രമങ്ങളെ പൂർണമായും ദുർബലപ്പെടുത്തുമെന്നും അബുൽ ഗെയ്റ്റ് മുന്നറിയിപ്പ് നൽകി. അതിർത്തിയിലെ സുരക്ഷ വീണ്ടെടുക്കാൻ ലോകരാജ്യങ്ങൾ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബഹ്റൈനിൽ രാജ്യവിരുദ്ധ നീക്കങ്ങൾ നേരിടുന്നതിലും അറബ് ലീഗ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ബഹ്റൈൻ്റെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള അട്ടിമറി പദ്ധതികൾ ചെറുക്കുമെന്ന് അബുൽ ഗെയ്റ്റ് ഒരു പ്രസ്താവനയിൽ വ്യക്തമാക്കി

അമേരിക്കയ്ക്ക് ഇറാൻ്റെ ഭീഷണി

അതേസമയം പേർഷ്യൻ ഗൾഫിൽ അമേരിക്കൻ കപ്പലുകൾക്ക് നേരെ ഇറാൻ വീണ്ടും ഭീഷണി മുഴക്കി. യുഎസ് കപ്പലുകൾക്ക് നേരെ മിസൈലുകൾ ലോക്ക് ചെയ്തിട്ടുണ്ടെന്നും ആക്രമണത്തിന് ഉത്തരവ് കാത്തിരിക്കുകയാണെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളും യാത്രാക്കപ്പലുകളുമാണ് ഐആർജിസിയുടെ ലക്ഷ്യം.