മമത യുഗത്തിന് അന്ത്യം : വംഗനാടിൽ ഇനി ബിജെപി യുഗം-സുവേന്ദു അധികാരി മുഖ്യമന്ത്രി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സുവേന്ദു അധികാരിയെ തെരഞ്ഞെടുത്തു. നിരീക്ഷകനായെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദുവിനെ നേതാവായി തെരഞ്ഞെടുത്തത്. പശ്ചിമ ബംഗാളിൽ ഇതാദ്യമായാണ് ബിജെപി അധികാരത്തിലെത്തുന്നത്. നാളെ ബ്രിഗേഡ് പരേഡ് ഗ്രൌണ്ടിൽ നടക്കുന്ന ചടങ്ങിൽ സുവേന്ദു പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.ഭരണഘടനാനുസൃതമായി ഗവർണർ ആർ.എൻ രവി നിലവിലെ നിയമസഭ പിരിച്ചുവിട്ടു. സുവേന്ദു അധികാരിയെ സഹായിക്കാൻ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആലോചന.കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബംഗാളിൽ ഉപമുഖ്യമന്ത്രി പദവി ഉണ്ടായിരുന്നില്ല. ജ്യോതി ബസു മന്ത്രിസഭയിൽ ബുദ്ധദേവ് ഭട്ടാചാര്യയാണ് ഈ പദവി അവസാനമായി വഹിച്ചത്. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
അസൻസോൾ ദക്ഷിണിൽ നിന്ന് വിജയിച്ച ബിജെപി നേതാവ് അഗ്നിമിത്ര പോൾ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച ഇവർക്ക് മന്ത്രിസഭയിൽ വലിയ പ്രാധാന്യം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഉത്തര ബംഗാളിന് പരിഗണന
വടക്കൻ ബംഗാളിൽ നിന്നുള്ള വിജയത്തിന് അംഗീകാരമായി സിലിഗുരി എംഎൽഎ ശങ്കർ ഘോഷിനെ രണ്ടാമത്തെ ഉപമുഖ്യമന്ത്രിയാക്കാനും നീക്കമുണ്ട്. മേഖലയിൽ ബിജെപിക്കുണ്ടായ വലിയ മുന്നേറ്റം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം കേന്ദ്ര നേതൃത്വം പരിഗണിക്കുന്നത്.
സിപിഎം പ്രതിഷേധം
ബിജെപിയുടെ വിജയാഘോഷങ്ങൾക്കിടയിൽ വ്യാപകമായ അക്രമങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് എസ്‌പ്ലനേഡ് ഏരിയയിൽ ഇടതുമുന്നണി വൻ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തൊഴിലെടുക്കുന്നവർക്കും പാർട്ടി പ്രവർത്തകർക്കും എതിരെ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.