ബിഹാറിൽ മന്ത്രിസഭാ വിപുലീകരണം :പ്രധാനമന്ത്രി പങ്കെടുക്കും

പട്‌ന: ബിഹാറിൽ സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാരിൻ്റെ മന്ത്രിസഭാ വിപുലീകരണം 2026 മെയ് 7ന് (വ്യാഴാഴ്‌ച) നടക്കും. പട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മറ്റ് നിരവധി കേന്ദ്ര മന്ത്രിമാർ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.മെയ് 7 ന് മന്ത്രിസഭ വികസന യോഗം നടക്കുമെന്നും പാർട്ടിയുടെ ഉന്നത നേതാക്കൾ അതിൽ പങ്കെടുക്കുമെന്നും ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് സരോഗി ഇ ടിവി ഭാരതിനോട് പറഞ്ഞു. "മന്ത്രിസഭ വിപുലീകരണത്തോടെ സർക്കാരിൻ്റെ കാര്യക്ഷമതയും കഴിവുകളും വർധിപ്പിക്കും. സംസ്ഥാനത്ത് പരിപാടിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. വേദിയിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല," അദ്ദേഹം പറഞ്ഞു. ഏപ്രിൽ 15 ന് പുതിയ എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്‌തു.നിലവിൽ ബിഹാറിൽ മൂന്ന് അംഗ മന്ത്രിസഭ മാത്രമെ പ്രവർത്തിക്കുന്നുള്ളൂ. മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, രണ്ട് ഉപമുഖ്യമന്ത്രിമാർ വിജയ് കുമാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ് എന്നിവരുൾപ്പെടുന്നതാണ് മൂന്ന് അംഗ മന്ത്രിസഭ. ബിഹാറിൽ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയായി സാമ്രാട്ട് അധികാരമേറ്റെങ്കിലും പശ്ചിമ ബംഗാൾ, അസം, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നതിനാൽ ചടങ്ങ് വളരെ ലളിതമായാണ് നടത്തിയത്.
കൂടാതെ ഏകദേശം 20 വർഷമായി നേതൃത്വം വഹിച്ചിരുന്ന നിതീഷ് കുമാറിൻ്റെ രാജിക്ക് തൊട്ടുപിന്നാലെ പുതിയ സർക്കാർ ആഡംബര ചടങ്ങ് തത്‌ക്കാലം ഒഴിവാക്കുകയായിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സാമ്രാട്ട് ചൗധരി നിതീഷിനെയും മറ്റ് മുതിർന്ന ജെഡിയു നേതാക്കളെയും കണ്ടിരുന്നു. 243 അംഗ നിയമസഭയുള്ള ബിഹാറിൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 164(1A) പ്രകാരം പരമാവധി 36 മന്ത്രിമാരുണ്ടാകാം. നിലവിൽ മൂന്നംഗ മന്ത്രിസഭയുള്ളതിനാൽ 33 സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുന്നു. എന്നിരുന്നാലും, എല്ലാ കാബിനറ്റ് സ്ഥാനങ്ങളും നികത്തപ്പെടില്ലെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു.
ബിജെപി, ജെഡിയു, ചിരാഗ് പാസ്വാൻ്റെ ലോക് ജനശക്തി പാർട്ടി, ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച എന്നിവയുൾപ്പെടെ സംസ്ഥാനത്ത് എൻഡിഎയ്ക്ക് അഞ്ച് ഘടകങ്ങളുണ്ട്. സർക്കാർ സുഗമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഈ പാർട്ടികളിൽ നിന്നുള്ള നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. മുൻ സർക്കാരിൽ നിതീഷ് ഉൾപ്പെടെ 27 മന്ത്രിമാരുണ്ടായിരുന്നു. മന്ത്രിസഭാ പ്രവേശനത്തിലും ഇതേ ഫോർമുല ആവർത്തിക്കുമെന്ന് സൂചനയുണ്ട്.