ഇഡി റെയ്‌ഡിലും സുരക്ഷാ വീഴ്‌ചയിലും പ്രതികരിക്കാതെ മുഖ്യമന്ത്രി

എറണാകുളം: പാണക്കാടെത്തി സാദിഖലി തങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. രാവിലെ എറണാകുളം ദേശത്തെ വീട്ടില്‍ നിന്നാണ് മുഖ്യമന്ത്രി പാണക്കാട്ടേക്ക് തിരിച്ചത്. എംഎല്‍എമാരായ വി എസ് ജോയ്, കെ പി നൗഷാദലി എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി പാണക്കാട്ട് എത്തിയത്. പാണക്കാട് തറവാട്ടിലെത്തി സാദിഖലി തങ്ങള്‍ക്കും പി കെ കുഞ്ഞാലിക്കുട്ടിക്കും മറ്റ് നേതാക്കള്‍ക്കും ഒപ്പമാണ് വി ഡി സതീശന്‍ പ്രഭാത ഭക്ഷണം കഴിച്ചത്. എല്ലാ ജനവിഭാഗങ്ങളും ജാതി മത വ്യത്യാസമില്ലാതെ എല്ലാ ആഘോഷങ്ങളിലും ഒത്തു ചേരാനുള്ള സാഹചര്യം കേരളത്തില്‍ ഉണ്ടാകണം.ഇനിയുള്ള നാളുകളില്‍ അത്തരം ഐക്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഇഡി റെയ്‌ഡിലും ഇ ഡി സംഘത്തിനും നേരെയുണ്ടായ ആക്രമണത്തിലും സുരക്ഷാ വീഴ്‌ചയിലുമൊക്കെ മുഖ്യമന്ത്രിയുടെ പ്രതികരണം മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം തേടിയെങ്കിലും പ്രതികരിക്കാതെ മടങ്ങുകയായിരുന്നു. പാണക്കാട്ടെ ഹ്രസ്വ കൂടിക്കാഴ്‌ചയ്‌ക്കും പ്രഭാത വിരുന്നിനും ശേഷം മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് പോയി.മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി. മുഖ്യമന്ത്രിയുടേത് സ്വാഭാവിക സന്ദര്‍ശനം മാത്രമാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എല്ലാവര്‍ക്കും മത സ്വാതന്ത്ര്യമുള്ളതു പോലെ എല്ലാ വിശ്വാസങ്ങളേയും ആദരിക്കാനും കൂടിയുള്ള കടമ പൗരന്മാര്‍ക്കുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഡി റെയ്‌ഡിനെക്കുറിച്ചും സിഎം ആര്‍ എല്ലില്‍ നിന്ന് മാസപ്പടി കൈപ്പറ്റിയ മറ്റ് നേതാക്കളിലേക്കും അന്വേഷണം നീളുന്നതിനെപ്പറ്റിയുമുള്ള ചോദ്യങ്ങളോട് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.