കേരളത്തിലെ തോല്‍വി പരിശോധിക്കും; സിപിഎം പിബി യോഗം ഇന്നും നാളെയും

കേരളത്തിലെ തോല്‍വി പരിശോധിക്കും; സിപിഎം പിബി യോഗം ഇന്നും നാളെയും

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം അവലോകനം ചെയ്യുന്നതിനും നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനുമായി സിപിഎം പൊളിറ്റ്ബ്യൂറോ യോഗം ഞായറാഴ്ചയും തിങ്കളാഴ്ചയും ചേരും. സംഘടനാകരുത്ത് വീണ്ടെടുക്കാനാവശ്യമായ തെറ്റുതിരുത്തല്‍ പ്രക്രിയയിലേക്ക് പാര്‍ട്ടി കടന്നേക്കും.21 മുതല്‍ 23 വരെ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം ഇതില്‍ അന്തിമ തീരുമാനമെടുക്കും. കേരളത്തിലെ കനത്ത തോല്‍വിക്കു ശേഷം പാര്‍ട്ടി നിയമസഭാകക്ഷിനേതാവും പ്രതിപക്ഷനേതാവുമായി ആരെ നിയോഗിക്കണമെന്നതിലും പിബി യോഗത്തില്‍ ധാരണയായേക്കും. പിണറായി വിജയന്‍ വരണമെന്ന വാദത്തിനാണ് സംസ്ഥാനത്ത് മേല്‍ക്കൈ.കോണ്‍ഗ്രസിലെ അസ്വസ്ഥത രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ പറ്റിയ പരിചയസമ്പത്ത് പിണറായിക്കുണ്ടെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. പുതിയൊരു മുഖം വരണമെന്ന അഭിപ്രായം കേന്ദ്രനേതൃത്വത്തിലുള്‍പ്പെടെ ചിലര്‍ക്കുണ്ട്. പിണറായി മാറിയാല്‍ കേന്ദ്രകമ്മിറ്റിയംഗം കെ എന്‍ ബാലഗോപാലിനെയാകും പരിഗണിക്കുക.പാര്‍ലമെന്ററി വ്യാമോഹം സൃഷ്ടിച്ച വലതുവ്യതിയാനം പാര്‍ട്ടിയെ സംഘടനാപരമായി ക്ഷീണിപ്പിക്കുന്നെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളിലുണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലുണ്ടായ വിമതരുടെ സ്ഥാനാര്‍ഥിത്വവും അവരുടെ വിജയങ്ങളും പാര്‍ട്ടിയെ ഗ്രസിച്ചിരിക്കുന്ന ദുഷ്പ്രവണതയുടെയും ദൗര്‍ബല്യത്തിന്റെയും ഉദാഹരണങ്ങളാണെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. അഖിലേന്ത്യാ നേതൃത്വം പാര്‍ട്ടിക്കുള്ളില്‍ സംഘടനാനിയന്ത്രണം ശക്തമാക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.