മെറ്റയിൽ വീണ്ടും പിരിച്ചുവിടൽ; എണ്ണായിരത്തോളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യത

കാലിഫോർണിയ : ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയിൽ അടുത്ത ആഴ്‌ച വൻതോതിലുള്ള പിരിച്ചുവിടലുകൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ജീവനക്കാർ വലിയ ആശങ്കയിലും അസ്വസ്ഥതയിലുമാണ്. കമ്പനിയുടെ ചീഫ് പീപ്പിൾ ഓഫീസറായ ജാനെൽ ഗെയിൽ ജീവനക്കാർക്ക് അയച്ച ആഭ്യന്തര മെമ്മോ പ്രകാരം, മെറ്റ തങ്ങളുടെ പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായാണ് സൂചന. ഇതോടെ ആഗോളതലത്തിൽ ഏകദേശം എണ്ണായിരത്തോളം ജീവനക്കാർക്ക് ജോലി നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബാധിക്കപ്പെടുന്ന ജീവനക്കാർക്ക് ഇമെയിൽ വഴി അറിയിപ്പ് ലഭിക്കുമെന്ന ആശങ്ക കമ്പനിക്കുള്ളിൽ വ്യാപകമായി പടരുകയാണ്.നിർമ്മിത ബുദ്ധി മേഖലയിലെ വൻ നിക്ഷേപങ്ങൾക്കായി ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ ഭാഗത്തുനിന്ന് കടുത്ത അസംതൃപ്തിയാണ് ഉയരുന്നത്. ജോലി നഷ്‍ടപ്പെടുമോ എന്ന ഭയം, ശമ്പള വ്യത്യാസങ്ങൾ വർധിക്കുന്നത്, സ്ഥാപനത്തിനകത്തെ നിരീക്ഷണ സംവിധാനം ശക്തമാകുന്നത് എന്നിവ ജീവനക്കാരെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു. നിലവിലെ സാഹചര്യത്തിൽ ആശങ്കയോടെ തുടരുന്നതിനെക്കാൾ പിരിച്ചുവിടപ്പെടുകയും നഷ്‍ടപരിഹാരം ലഭിക്കുകയും ചെയ്യുന്നതാണ് നല്ലതെന്ന് ചില ജീവനക്കാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോൾ കമ്പനിയിൽ ആരും സന്തോഷത്തോടെ ജോലി ചെയ്യുന്നില്ലെന്നും, മാനേജ്‌മെന്റ് വൈകിക്കാതെ അന്തിമ തീരുമാനം എടുക്കണമെന്നുമാണ് ഭൂരിഭാഗം പേരുടെയും നിലപാട്.
ജീവനക്കാരുടെ വേതനവും നിലവിൽ മെറ്റയിൽ വലിയ ചർച്ചാവിഷയമാണ്. കഴിഞ്ഞ രണ്ട് വർഷമായി ഓഹരി അടിസ്ഥാനത്തിലുള്ള പ്രതിഫലം കുറച്ചതോടെ ജീവനക്കാരുടെ ആകെ വരുമാനം താഴ്ന്നതായാണ് വിവരം. ഇതിന് പുറമെ ജീവനക്കാരുടെ ലാപ്ടോപ്പുകളിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന സോഫ്റ്റ്‌വെയർ കമ്പനി നടപ്പിലാക്കിയതും വലിയ സ്വകാര്യതാ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. എഐ പരിശീലന ഡാറ്റ ശേഖരിക്കാനാണ് ഈ നിരീക്ഷണമെന്നാണ് റിപ്പോർട്ട്. ജോലി നഷ്‍ടപ്പെടുമെന്ന ഈ കടുത്ത അനിശ്ചിതത്വം ജീവനക്കാരുടെ ഔദ്യോഗിക ജീവിതത്തെ മാത്രമല്ല, കുടുംബജീവിതത്തെയും മോശമായി ബാധിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.