നാല് സംസ്ഥാനങ്ങളില്‍ റെയ്‌ഡ് ; പിടികൂടിയത് 120 കോടി രൂപയുടെ മൂന്ന് ലക്ഷം ഇ-സിഗരറ്റുകള്‍

നാല് സംസ്ഥാനങ്ങളില്‍ റെയ്‌ഡ് ; പിടികൂടിയത് 120 കോടി രൂപയുടെ മൂന്ന് ലക്ഷം ഇ-സിഗരറ്റുകള്‍

ന്യൂഡൽഹി: ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ 120 കോടി രൂപ വിലമതിക്കുന്ന 3 ലക്ഷത്തോളം ഇ- സിഗരറ്റുകൾ പിടിച്ചെടുത്തു. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ഇ-സിഗരറ്റ് കള്ളക്കടത്ത് റാക്കറ്റിനെതിരെ നടത്തിയ റെയ്‌ഡിലാണ് ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ്) 3 ലക്ഷത്തോളം സിഗരറ്റുകൾ പിടിച്ചെടുത്തത്.നിരോധിത നിക്കോട്ടിൻ ഉത്‌പന്നങ്ങളുടെ നിയമവിരുദ്ധ ഇറക്കുമതി തടയുന്നതിനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യാപക പരിശോധനകൾ നടത്തിവരുന്നു. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഉൾനാടൻ കണ്ടെയ്‌നർ ഡിപ്പോകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധനകൾ കർശനമാക്കിയതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.പ്രാദേശിക ഹാൻഡ്‌ലർമാർ സിഗരറ്റ് കടത്തുന്നതായി ലഭിച്ച രഹസ്യാന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ദീർഘനേരം ഇവരെ നിരീക്ഷിച്ച ശേഷം കസ്റ്റംസ് പരിശോധനയിൽ പിടികൂടുകയായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് & കസ്റ്റംസിന് കീഴിൽ പ്രവർത്തിക്കുന്ന ആൻ്റി സ്‌മഗ്ലിംഗ് ഏജൻസിയാണ് ഇതിന് മുൻകൈയെടുത്തത്.

രാജ്യത്തിലെ നിരോധിത ഇ-സിഗരറ്റുകൾ ചൈനയിൽ നിന്നാണ് വന്‍ തോതില്‍ ഇറക്കുമതി ചെയ്യുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ഫർണിച്ചർ, മെറ്റൽ ചെയർ പാർട്‌സ് തുടങ്ങിയവയില്‍ മറച്ചുവെച്ചാണ് ഇവ ഇറക്കുമതി ചെയ്യുന്നതെന്നും മന്ത്രാലയം അറിയിച്ചു."എല്ലാ ഇലക്ട്രോണിക് പുകവലി ഉപകരണങ്ങളുടെയും ഇറക്കുമതിയും വിൽപ്പനയും സർക്കാർ കർശനമായി നിരോധിച്ചിരിക്കുന്നു. ഇത് ഇ ഉൽപ്പന്നങ്ങളുടെ ഏതെങ്കിലും വാണിജ്യ ഇൻബൗണ്ട് നീക്കം നിയമപരമായ പൊതുജനാരോഗ്യ നിയമങ്ങളുടെ നേരിട്ടുള്ള ലംഘനമാക്കി മാറ്റുന്നു. പൊതുജനാരോഗ്യ താൽപ്പര്യത്തിനും ആളുകളെ ദോഷത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി നടപ്പിലാക്കിയ 2019 ലെ ഇലക്ട്രോണിക് സിഗരറ്റുകളുടെ നിരോധനം (ഉൽപ്പാദനം, നിർമ്മാണം, ഇറക്കുമതി, കയറ്റുമതി, ഗതാഗതം, വിൽപ്പന, വിതരണം, സംഭരണം, പരസ്യം) നിയമപ്രകാരം ഇന്ത്യയിൽ ഇലക്ട്രോണിക് സിഗരറ്റുകളും എല്ലാ ഇലക്ട്രോണിക് നിക്കോട്ടിൻ ഡെലിവറി സിസ്റ്റങ്ങളും (ENDS) നിരോധിച്ചിരിക്കുന്നു" എന്ന് ധനമന്ത്രാലയം പറഞ്ഞു.