വിവിധ നഗരങ്ങളിൽ 46ന് മുകളിൽ താപനില: ചുട്ടുപൊള്ളി ഇന്ത്യ

വിവിധ നഗരങ്ങളിൽ 46ന് മുകളിൽ താപനില:  ചുട്ടുപൊള്ളി ഇന്ത്യ

ന്യൂഡൽഹി: രാജ്യത്തിൻ്റെ പ്രധാന ഭാഗങ്ങളിൽ 46°C ന് മുകളിൽ താപനില കുതിച്ചുയരുന്നു . ദേശീയ തലസ്ഥാനമായ ഡൽഹി, ഉത്തർപ്രദേശ് മുതൽ രാജസ്ഥാൻ വരെയും, വിദർഭ, മധ്യ ഇന്ത്യയുടെ ചില ഭാഗങ്ങൾ തുടങ്ങി നിരവധി നഗരങ്ങളിലും ഇപ്പോൾ 46°C ന് മുകളിലാണ് താപനില. ഉഷ്‌ണ തരംഗം അവസാനിച്ചിട്ടില്ലെന്നും അതുകൊണ്ട് പുറത്തിറങ്ങുമ്പോൾ ആളുകൾ ചൂടിനെ പ്രതിരോധിക്കാനുള്ള പ്രതിവിധികൾ സ്വീകരീക്കണമെന്നും കാലാവസ്ഥാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.

വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും മധ്യ ഇന്ത്യയിലും വരും ദിവസങ്ങളിൽ ഉഷ്‌ണതരംഗം കൂടുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. ഡൽഹി-എൻ‌സി‌ആറിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഉത്തർപ്രദേശിലെ നിരവധി ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു.

ചൊവ്വാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ലോകമെമ്പാടുമുള്ള ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ 100 നഗരങ്ങൾ ഇന്ത്യയിലായിരുന്നു. ഇതിൽ പത്ത് നഗരങ്ങളിൽ ഏഴെണ്ണം  48°C താപനിലയോടെ ഉത്തർപ്രദേശിലെയും ഛത്തീസ്‌ഗഢിലെയും നഗരങ്ങളാണ്. ഉത്തർപ്രദേശിലെ ഇറ്റാവയിൽ 48°C കവിഞ്ഞ താപനിലയോടെ രാജ്യത്തെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളിലൊന്നായി യുപി മാറി.

നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ജനങ്ങളുടെ ദൈനംദിന ജീവിതത്തെ വർധിച്ചുവരുന്ന താപനില സാരമായിത്തന്നെ ബാധിച്ചിരിക്കുകയാണ്. ഉച്ചകഴിഞ്ഞ് പലയിടങ്ങളിലും റോഡുകൾ ശൂന്യമാണ്. പല നഗരങ്ങളിലും, നിർമ്മാണ തൊഴിലാളികൾ, ഡെലിവറി ജീവനക്കാർ, ഗതാഗത ജീവനക്കാർ, തെരുവ് കച്ചവടക്കാർ എന്നിവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍.താപനിലയിൽ ദീർഘനേരം സമ്പർക്കം പുലർത്തുന്നത് നിർജ്ജലീകരണം, പേശിവലിവ്, ചൂട് ക്ഷീണം, കഠിനമായ കേസുകളിൽ, ഹീറ്റ് സ്ട്രോക്ക് എന്നിവയ്ക്ക് കാരണമാകുമെന്ന് ഡോക്‌ടർമാർ പറയുന്നു. പല നഗര കേന്ദ്രങ്ങളിലെയും ആശുപത്രികളിൽ ഇതിനകം തലകറക്കം, ഛർദ്ദി, ക്ഷീണം, നിർജ്ജലീകരണം എന്നീ കേസുകള്‍ വർധിച്ചുവരികയാണ്. എയർ കണ്ടീഷണറുകളുടെയും കൂളിങ് ഉപകരണങ്ങളുടെയും അമിത ഉപയോഗം കാരണം വൈദ്യുതി ആവശ്യകതയും കുത്തനെ വർധിച്ചു. പല നഗരങ്ങളിലും, ഉച്ചയ്ക്കും വൈകുന്നേരവും സമയങ്ങളിൽ വൈദ്യുതി ഗ്രിഡുകൾ വലിയ സമ്മർദ്ദം നേരിടുന്നുണ്ടെന്നും അധികൃതർ പറയുന്നു.

ഇന്ത്യയിലെ ഉഷ്ണതരംഗം ഇനി ഒരു വിദൂര പാരിസ്ഥിതിക ആശങ്കയല്ല മറിച്ച് പൊതുജനാരോഗ്യം, ഉപജീവനമാർഗം, കൃഷി, ജലസ്രോതസുകൾ, ഊർജ്ജ സംവിധാനം എന്നിവയെ ബാധിക്കുന്ന നിലവിലെ പ്രതിസന്ധിയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ ഹിഷ്‌മി ജാമിൽ ഹുസൈൻ പറഞ്ഞു.

താപനില ഉയർന്ന സ്ഥലങ്ങൾ

ഉത്തർപ്രദേശിലെ ബന്ദയിൽ തുടർച്ചയായ മൂന്നാം ദിവസവും 48.2°C ഉയർന്ന താപനില രേഖപ്പെടുത്തി. ചിത്രകൂട്, പ്രയാഗ്‌രാജ്, ഹാമിർപൂർ, ഫത്തേപൂർ എന്നിവിടങ്ങളിലും അതിശക്തമായ താപനില രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ വിദർഭയും കടുത്ത ചൂടിൽ വലയുകയാണ്. അമരാവതിയിൽ 46.8°C ഉം വാർധയിൽ 46.5°C ഉം നാഗ്‌പൂരിൽ 45°C ഉം താപനില രേഖപ്പെടുത്തി.ഉച്ചകഴിഞ്ഞ് പുറത്തുള്ള ജോലികൾ ഒഴിവാക്കണമെന്ന് ജില്ലകളിലെ അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചില ഭാഗങ്ങളിൽ നീണ്ടുനിൽക്കുന്ന വരണ്ടതും അതിശക്തവുമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഒന്നിലധികം ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പുകൾ തുടരുന്നു. ഉത്തർപ്രദേശിലെ ഇറ്റാവ ,ബന്ദ, ഔറയ്യ ,ഏതാ , പ്രയാഗ്‌രാജ് ഫത്തേപൂർ , മെയിൻപുരി സംഭാൽ, ഛത്തീസ്‌ഗഡിലെ ബിലാസ്‌പൂർ മഹാസമുന്ദ് എന്നീ നഗരങ്ങളിലാണ് ഏറ്റവും ചൂടുള്ളത്.

ഇപ്പോഴത്തെ ഉഷ്‌ണ തരംഗം വെറുമൊരു വേനൽക്കാലം കൊണ്ട് മാത്രമല്ലെന്ന് വിദഗ്ദ്ധർ പറയുന്നു. ശുദ്ധവായു തന്ത്രജ്ഞയായ ഭവ്രീൻ കാന്ധാരി നിലവിലെ സാഹചര്യത്തെ "അവഗണിക്കാൻ കഴിയാത്ത പാരിസ്ഥിതിക അസന്തുലിതാവസ്ഥയുടെ അടിയന്തിര ഓർമ്മപ്പെടുത്തൽ"എന്ന് വിശേഷിപ്പിച്ചു. ദ്രുതഗതിയിലുള്ള നഗരവൽക്കരണം, വനനശീകരണം,വർദ്ധിച്ചുവരുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ എന്നിവ രാജ്യത്തുടനീളമുള്ള താപനിലയെ തീവ്രമാക്കുന്നു."പല പ്രദേശങ്ങളിലും താപനില 48°C ലേക്ക് അടുക്കുമ്പോൾ അതിൻ്റെ അനന്തരഫലങ്ങൾ പൊതുജനാരോഗ്യം, ജലലഭ്യത, കൃഷി, ഊർജ്ജം, ഉപജീവനമാർഗ്ഗം എന്നിവയെ ബാധിക്കുമെന്നും ഈ സാഹചര്യം നിലനിന്നാൽ അത് കൂടുതൽ ഗുരുതരമായ സാഹചര്യത്തിൽ എത്തിക്കുമെന്നും"കാന്ധാരി പറഞ്ഞു.

താപനില വർധിച്ചുവരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും (NDMA) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിരവധി സംസ്ഥാനങ്ങളിൽ മുൻകരുതൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. അത്യാവശ്യമെങ്കിൽ ഉച്ചയ്ക്കും വൈകുന്നേരം നാല് മണിക്കും ഇടയിൽ ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.ജലാംശം നിലനിർത്താനും, നേരിയ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും, ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും അധികാരികൾ പൗരന്മാരോട് അഭ്യർത്ഥിക്കുന്നു. ദാഹമില്ലാത്തപ്പോഴും ഇടയ്ക്കിടെ വെള്ളം കുടിക്കാനും, ഉഷ്ണതരംഗ സാഹചര്യങ്ങളിൽ ചായ, കാപ്പി, മദ്യം, പഞ്ചസാര പാനീയങ്ങൾ എന്നിവയുടെ അമിത ഉപയോഗം ഒഴിവാക്കാനും ഡോക്ടർമാർ ശുപാർശ ചെയ്യുന്നു. മിനിറ്റുകൾക്കുള്ളിൽ താപനില ഉയരുന്ന ഈ സാഹചര്യത്തിൽ പാർക്ക് ചെയ്‌തിരിക്കുന്ന വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഉപേക്ഷിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.