ഹെലികോപ്റ്റർ തകർന്നതിന് പിന്നാലെ ഇറാനെ തിരിച്ചടിച്ച് അമേരിക്ക: വെറുതെ വിടില്ലെന്ന് ഇറാൻ

ഹെലികോപ്റ്റർ തകർന്നതിന് പിന്നാലെ ഇറാനെ തിരിച്ചടിച്ച് അമേരിക്ക:  വെറുതെ വിടില്ലെന്ന് ഇറാൻ

വാഷിംഗ്ടൺ: ഒമാൻ തീരത്തിന് സമീപം അമേരിക്കൻ സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നതിന് പിന്നാലെ, ഇറാൻ ലക്ഷ്യമാക്കി അമേരിക്കയുടെ വ്യോമാക്രമണം. ഏപ്രിൽ മാസത്തിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിന് ശേഷം മേഖലയിൽ വീണ്ടും യുദ്ധ സാഹചര്യങ്ങൾ ഉടലെടുത്തിരിക്കുകയാണ്. ആക്രമണം വളരെ ശക്തവും ഫലപ്രദവുമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.

തിങ്കളാഴ്ചയാണ് അമേരിക്കൻ സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. ഇറാനിയൻ ഡ്രോണുമായി കൂട്ടിയിടിച്ചാണ് ഹെലികോപ്റ്റർ തകർന്നതെന്നാണ് അമേരിക്കൻ സേനയുടെ പ്രാഥമിക നിഗമനം. എന്നാൽ, ഇത് ബോധപൂർവമായ ആക്രമണമാണോ അതോ അപകടമാണോ എന്ന കാര്യത്തിൽ ഔദ്യോഗിക അന്വേഷണം നടന്നുവരികയാണ്. ഹെലികോപ്റ്റർ തകർക്കപ്പെട്ടതിന് പിന്നിൽ ഇറാനാണെന്ന് ആരോപിച്ചാണ് അമേരിക്ക തിരിച്ചടി ആരംഭിച്ചത്.അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി.

യുദ്ധക്കളത്തിലെ പരാജയങ്ങൾക്ക് ശേഷം അമേരിക്ക വീണ്ടും ഇറാനെ പരീക്ഷിക്കുകയാണെന്നും, ഒരു ആക്രമണത്തെയും വെറുതെ വിടില്ലെന്നും അദ്ദേഹം ‘എക്സിൽ’ കുറിച്ചു. മേഖലയിൽ സുരക്ഷിതമായി തുടരണമെങ്കിൽ അമേരിക്കൻ സൈന്യം പിന്മാറണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു. പേർഷ്യൻ ഗൾഫിന്റെ ചരിത്രം അധിനിവേശ ശക്തികളുടെ ദയനീയ പരാജയങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.