മെസ്സിയെ പുറത്താക്കാത്തതിൽ റഫറിക്കെതിരെ ഫിഫ കമ്മീഷന് അൾജീരിയയുടെ പരാതി

മെസ്സിയെ പുറത്താക്കാത്തതിൽ  റഫറിക്കെതിരെ ഫിഫ കമ്മീഷന് അൾജീരിയയുടെ പരാതി

മുംബൈ:  ലോകകപ്പിൽ അർജന്‍റീനയോടേറ്റ 3-0 ന്‍റെ തോൽവിക്ക് പിന്നാലെ, മത്സരത്തിലെ റഫറിയിങ് തീരുമാനങ്ങൾക്കെതിരെ ഫിഫയെ സമീപിച്ച് അൾജീരിയ. മത്സരത്തിന്‍റെ ഒന്നാം പകുതിയിൽ അർജന്‍റീന ക്യാപ്റ്റൻ ലയണൽ മെസ്സി ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടതായിരുന്നുവെന്ന് അൾജീരിയൻ ഫുട്ബോൾ ഫെഡറേഷൻ ആരോപിക്കുന്നു. പോളിഷ് റഫറി സിമോൺ മാർസിനിയാക്കിന്‍റെ നേതൃത്വത്തിലുള്ള റഫറിയിങ് പാനലിനെതിരെ ഫിഫയുടെ റഫറിങ് കമ്മീഷനാണ് അൾജീരിയ കത്തയച്ചത്.

കാൻസാസ് സിറ്റിയിൽ നടന്ന മത്സരത്തിൽ മെസ്സിയുടെ ഹാട്രിക് മികവിലാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന വിജയം നേടിയത്. എന്നാൽ മത്സരത്തിനിടെ മെസ്സിയും അൾജീരിയൻ ക്യാപ്റ്റൻ ഐസ മാണ്ടിയും തമ്മിലുണ്ടായ ഫൗളാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. ഒന്നാം പകുതിയുടെ മധ്യത്തിൽ വെച്ച്, പിന്നിൽ നിന്ന് മെസ്സിയുടെ ബൂട്ട് മാണ്ടിയുടെ കാലിൽ തട്ടുകയായിരുന്നു. അൾജീരിയൻ താരങ്ങൾ ഉടൻ തന്നെ ചുവപ്പ് കാർഡിനായി വാദിച്ചെങ്കിലും റഫറിയോ വി.എ.ആറോ ഇത് പരിശോധിക്കാൻ തയ്യാറായില്ല.

ഇതിനുപുറമെ, രണ്ടാം പകുതിയിൽ അർജന്‍റീന മധ്യനിര താരം അലക്സിസ് മാക് അലിസ്റ്റർ അൾജീരിയൻ താരം ഇബ്രാഹിം മാസയെ കൈമുട്ടുകൊണ്ട് ഇടിച്ച സംഭവത്തിലും കടുത്ത നടപടിയുണ്ടാകാത്തതിനെ അൾജീരിയൻ ഫെഡറേഷൻ ചോദ്യം ചെയ്യുന്നുണ്ട്. അർജന്‍റീന മികച്ച ടീമാണെന്നതിൽ തർക്കമില്ലെന്നും എന്നാൽ തെറ്റായ തീരുമാനങ്ങളിൽ നിശബ്ദരായിരിക്കാൻ കഴിയില്ലെന്നുമാണ് അൾജീരിയയുടെ നിലപാട്.സമൂഹ മാധ്യമങ്ങളിലും ഫുട്ബോൾ ലോകത്തും ഈ സംഭവം വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ടൂർണമെന്‍റില്‍ തന്‍റെ കളിക്കാരന് ലഭിച്ച മൂന്ന് മത്സരങ്ങളുടെ വിലക്കിനെക്കുറിച്ച് സംസാരിക്കവെ ദക്ഷിണാഫ്രിക്കൻ കോച്ച് ഹ്യൂഗോ ബ്രൂസും ഈ വിഷയം പരാമർശിച്ചു. മെസ്സിയെപ്പോലെയുള്ള ലോകോത്തര താരങ്ങൾ കളിക്കളത്തിൽ ഉണ്ടാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും, എന്നാൽ രണ്ട് സംഭവങ്ങളോടുള്ള റഫറിമാരുടെ വ്യത്യസ്‌ത നിലപാട് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.വിവാദങ്ങൾക്കിടയിലും ഹാട്രിക് പൂർത്തിയാക്കിയ ലയണൽ മെസ്സി, ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളുകൾ എന്ന റെക്കോർഡിനൊപ്പമെത്തി.

അടുത്ത മത്സരങ്ങൾ

ഫിഫയുടെ മറുപടിക്കായി കാത്തിരിക്കുമ്പോഴും ടൂർണമെന്‍റില്‍ തങ്ങളുടെ പ്രതീക്ഷകൾ നിലനിർത്താനാണ് അൾജീരിയയുടെ ശ്രമം. ഗ്രൂപ്പ് ജെ-യിൽ സമ്മർദ്ദത്തിലായ അൾജീരിയയ്ക്ക് അടുത്ത മത്സരങ്ങളിൽ ജോർദാനെയും ഓസ്ട്രിയയെയും നേരിടേണ്ടതുണ്ട്. മികച്ച ഫോമിലുള്ള അർജന്‍റീന ഡാളസിൽ വെച്ച് ഓസ്ട്രിയക്കെതിരെയാണ് അടുത്തതായി കളത്തിലിറങ്ങുക.