റഫീന്യയ്ക്ക് പരിക്ക്; രക്ഷകനായി നെയ്മര്‍ മടങ്ങിയെത്തുന്നു

ഫിലാഡൽഫിയ: ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടം ലക്ഷ്യമിടുന്ന ലോക ചാമ്പ്യന്മാരായ ബ്രസീലിന് വൻ ആശ്വാസം. സ്കോട്ട്ലൻഡിനെതിരായ ഗ്രൂപ്പ് സിയിലെ നിർണായക മത്സരത്തിൽ സൂപ്പർ താരം നെയ്മര്‍ ജൂനിയര്‍ കളിക്കളത്തിൽ തിരിച്ചെത്തുമെന്ന് ബ്രസീൽ കോച്ച് കാർലോ ആൻസലോട്ടി സ്ഥിരീകരിച്ചു.കഴിഞ്ഞ മെയ് 17-ന് തന്റെ ക്ലബായ സാന്റോസിനു വേണ്ടി കളിക്കുന്നതിനിടെ വലത് കാൽവണ്ണയ്ക്ക് പരിക്കേറ്റ 34-കാരനായ നെയ്മറിനു ഈ ലോകകപ്പിൽ ഇതുവരെ കളിക്കാൻ സാധിച്ചിരുന്നില്ല. മൊറോക്കോയ്ക്കെതിരായ ബ്രസീലിന്റെ ആദ്യ മത്സരം (1-1 സമനില) നഷ്ടമായ താരം, ഫിലാഡൽഫിയയിൽ ഹെയ്തിക്കെതിരെ നേടിയ തകർപ്പൻ വിജയത്തിലും (3-0) പുറത്തിരുന്നു. എന്നാൽ ഹെയ്തിക്കെതിരായ മത്സരത്തിന് ശേഷമാണ് ആൻസലോട്ടി നെയ്മറിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്.
"നെയ്മര്‍ നാളെ ടീമിനൊപ്പം പരിശീലനം നടത്തും. സ്കോട്ട്ലൻഡിനെതിരായ മത്സരത്തിൽ അദ്ദേഹം ലഭ്യമായിരിക്കും," ആൻസലോട്ടി പറഞ്ഞു.
റഫീന്യയുടെ പരിക്ക്, നെയ്മറിന്റെ തിരിച്ചു വരവ് അനിവാര്യം
ഗ്രേഡ്-ടു കാൽവണ്ണ സ്ട്രെയിൻ (grade-two calf strain) മൂലം കഴിഞ്ഞ ദിവസങ്ങളിൽ താരം പ്രത്യേക പുനരധിവാസ പരിപാടികളിലായിരുന്നു. ആദ്യ മത്സരത്തിൽ പകരക്കാരുടെ നിരയിൽ ഉണ്ടായിരുന്നെങ്കിലും കളത്തിൽ ഇറങ്ങിയിരുന്നില്ല. എന്നാൽ ഹെയ്തിക്കെതിരായ മത്സരത്തിനിടയിൽ വിങ്ങർ റഫീന്യയ്ക്ക് ഹാംസ്ട്രിംഗ് പരിക്ക് പറ്റിയ സാഹചര്യത്തിൽ നെയ്മറിന്റെ തിരിച്ചുവരവ് ബ്രസീലിന് ഏറെ നിർണായകമാണ്. റഫീന്യയുടെ പരിക്കിന്റെ ആഴം എത്രത്തോളമുണ്ടെന്ന് വ്യക്തമല്ലെന്നും കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും ആൻസലോട്ടി കൂട്ടിച്ചേർത്തു.
ആദ്യ മത്സരത്തിലെ സമനിലയ്ക്ക് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്ക് ഹെയ്തിയെ 3-0 ന് തോൽപ്പിച്ചാണ് ബ്രസീൽ മറുപടി നൽകിയത്. വിനീഷ്യസ് ജൂനിയർ, മാത്യൂസ് കുൻഹ (രണ്ട് ഗോളുകൾ) എന്നിവരാണ് ബ്രസീലിനായി വലകുലുക്കിയത്. ഈ വിജയം ബ്രസീലിന്റെ നോക്കൗട്ട് സാധ്യതകൾ സജീവമാക്കിയിട്ടുണ്ട്.
ബ്രസീലിനായി 129 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയിട്ടുള്ള നെയ്മറിന്റെ സാന്നിധ്യം ടീമിന് മാനസികമായി വലിയ കരുത്താകും. തന്റെ നാലാമത്തെയും അവസാനത്തെയും ലോകകപ്പാകാൻ സാധ്യതയുള്ള ഈ ടൂർണമെന്റില്‍ ടീമിനെ മുന്നോട്ട് നയിക്കുകയാണ് നെയ്മറിന്റെ ലക്ഷ്യം. ബുധനാഴ്ച മിയാമി ഗാർഡൻസിൽ വെച്ച് സ്കോട്ട്ലൻഡിനെതിരെ ബ്രസീൽ നേർക്കുനേർ വരുമ്പോൾ ആരാധകരുടെ കണ്ണുകളെല്ലാം നെയ്മറിലേക്കായിരിക്കും.