പാട്ടിൻ്റെ മധുരം പങ്കിട്ട് കല്യാണ്‍ സാസ്‌കാരിക വേദി രണ്ടാം പിറന്നാൾ ആഘോഷിച്ചു

മുംബൈ: കല്യാണ്‍ സാംസ്‌കാരികവേദിയുടെ രണ്ടാം വാര്‍ഷികാഘോഷം സഹൃദയ സദസ്സിന് വേറിട്ടൊരു സംഗീത വിരുന്നായി മാറി. മലയാള ചലച്ചിത്രഗാനങ്ങളുടെ ഭാവുകത്വപരിണാമങ്ങളെ സമ്രഗ്രമായി അടയാളപ്പെടുത്തുന്ന  'പാട്ടു മാറ്റിയതും പാട്ട് മാറിയതും' എന്ന പ്രബന്ധം അജിത് ശങ്കരൻ  വേദിയില്‍ അവതരിപ്പിച്ചു . പ്രബന്ധത്തില്‍ ഭാവഗാനങ്ങളെ പരാമര്‍ശിക്കുമ്പോള്‍, യുവഗായകര്‍ ആ ഗാനങ്ങള്‍ അതിനോടൊപ്പം ആലപിച്ചത്   സദസ്സിന് വിസ്മയകരമായ  അനുഭവമായി മാറി. 

 ഈസ്റ്റ് കല്യാണ്‍ കേരള സമാജം പ്രസിഡണ്ട് ലളിത മേനോന്‍ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ എഴുത്തുകാരന്‍ സുരേഷ് വര്‍മ്മ മുഖ്യാതിഥിയായിരുന്നു. 'വേറിട്ട് രൂപകങ്ങള്‍കൊണ്ടും ഉപമകള്‍കൊണ്ടും മലയാളിയുടെ സൗന്ദര്യബോധത്തെയും പ്രണയത്തേയും സാമൂഹ്യബോധത്തേയും മാറ്റിമറിച്ച വയലാറിനേയും പി. ഭാസ്‌കരന്‍ മാഷിനേയും' സുരേഷ് വര്‍മ്മ അനുസ്മരിച്ചു. രമേഷ് നാരായണന്‍, പി. എസ്. സുമേഷ്, എന്നിവര്‍ അജിത്ത് ശങ്കരന്റെ പ്രബന്ധത്തെ ആസ്പദമാക്കി സംസാരിച്ചു . 

ആദിത്യ, ഗൗരി അജിത്ത്, അനഘ, അപര്‍ണ്ണ നായര്‍, ദേവിക നമ്പ്യാര്‍, കാവ്യേന്ദു, അനൂപ് പിള്ള, നൈവേദ്യ ആചാര്യ, നിഷാദ് ആചാര്യ, ടി. കെ. പ്രകാശം, വിജയന്‍കുട്ടി, അനന്തകൃഷ്ണന്‍ നായര്‍, ഉജ്ജ്വല്‍ ശ്രീധരന്‍, ജ്യോതിലക്ഷ്മി നമ്പ്യാര്‍, ദിവ്യ രതീഷ്, സവിത മോഹന്‍ എന്നിവര്‍ ഭാവഗാനങ്ങള്‍ ആലപിച്ചു. രമേഷ് നാരായണന്‍, പി. എസ്. സുമേഷ്, എന്നിവര്‍ പ്രബന്ധം ചര്‍ച്ച ചെയ്തു. സന്തോഷ് പല്ലശ്ശന പരിപാടികള്‍ നിയന്ത്രിച്ചു. കെവിഎസ് നെല്ലുവായ് നന്ദിപറഞ്ഞു.