ജി. പ്രിയദര്‍ശനന് 2025-ലെ വക്കം മൗലവി സ്മാരക പുരസ്‌കാരം.

 ജി. പ്രിയദര്‍ശനന് 2025-ലെ വക്കം മൗലവി സ്മാരക പുരസ്‌കാരം.

തിരുവനന്തപുരം:മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജി. പ്രിയദര്‍ശനന് 2025-ലെ വക്കം മൗലവി സ്മാരക പുരസ്‌കാരം. വക്കം മൗലവി മെമ്മോറിയല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (വക്കം) ഏര്‍പ്പെടുത്തിയ പുരസ്‌കാരം മാധ്യമ രംഗത്തെ മികച്ച സേവനത്തിനും പത്രസ്വാതന്ത്ര്യത്തിനായുള്ള പ്രിയദര്‍ശനന്റെ മികച്ച സംഭാവനകളെയും പ്രവര്‍ത്തനങ്ങളെയും പരിഗണിച്ചാണ് നല്‍കുന്നത്.അധ്യാപകനായിരുന്ന പ്രിയദര്‍ശനന്‍ ദീര്‍ഘകാലം മലയാള മനോരമയില്‍ പ്രവര്‍ത്തിച്ചു. 1992 മുതല്‍ 1995 വരെ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റായിരുന്നു. 'യോഗനാദം' മാസികയുടെ എക്‌സിക്യൂട്ടിവ് എഡിറ്ററായിരുന്നു. ഭാഷാപോഷിണിയില്‍ 'പഴമയില്‍നിന്ന്' എന്ന പരമ്പര പ്രസിദ്ധീകരിച്ചുവരുന്നു.ശ്രീനാരായണഗുരു സുവര്‍ണരേഖകള്‍, കുമാരനാശാന്റെ മുഖപ്രസംഗങ്ങള്‍, ആശാന്റെ അറിയപ്പെടാത്ത മുഖങ്ങള്‍, പ്രജാസഭാ പ്രസംഗങ്ങള്‍,മണ്‍മറഞ്ഞ മാസികാ പഠനങ്ങള്‍, പഴമയില്‍നിന്ന് ഭാഷാപോഷിണി സഭ: ചരിത്ര പഠനം, കേരള സാഹിത്യ നവോത്ഥാനം, തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരവും കേരള പ്രസ് അക്കാദമിയുടെ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കുള്ള ആദരവും പ്രിയദര്‍ശനന്‍ നേടിയിട്ടുണ്ട്. ഡിസംബറില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.വക്കം മൗലവി അനുസ്മരണ ദിനമായ ഒക്ടോബര്‍ 31 വെള്ളിയാഴ്ച വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രത്തിന്റെ (ആഭിമുഖ്യത്തില്‍ പ്രഭാഷണവും ചര്‍ച്ചയും നടത്തും. വൈകുന്നേരം 4.30-നു തിരുവനന്തപുരം പ്രസ്സ് ക്ലബ് ടിഎന്‍ജി ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ ''എന്താണ് നവോത്ഥാനം?'' എന്ന വിഷയത്തെകുറിച്ചുള്ള അനുസ്മരണ പ്രഭാഷണം നടത്തുന്നത് പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം.എന്‍. കാരശ്ശേരിയാണ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എം.ജി.രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായിരിക്കും.