മൂന്ന് പതിറ്റാണ്ടിനിടയിൽ ആദ്യമായി ജമ്മു കശ്മീരിൽ കടന്നുപോയത് ഭീകരാക്രമണമില്ലാത്ത ഒരു മെയ്‌മാസം

മൂന്ന് പതിറ്റാണ്ടിനിടയിൽ ആദ്യമായി ജമ്മു കശ്മീരിൽ കടന്നുപോയത്  ഭീകരാക്രമണമില്ലാത്ത ഒരു മെയ്‌മാസം

ശ്രീനഗർ: മൂന്നുപതിറ്റാണ്ടിനിടെ  ജമ്മു കശ്‌മീരിൽ സമാധാനം തിരിച്ചുവരുന്നു .  മുപ്പത് വർഷത്തിൽ ആദ്യമായാണ് നീണ്ട ഒരു മെയ്  മാസക്കാലം ഭീകരതയുടെയോ നുഴഞ്ഞുകയറ്റ ശ്രമങ്ങളുടെയോ ഫലമായി മരണം റിപ്പോർട്ട് ചെയ്യാപ്പെടാതിരിക്കുന്നത്.നിരന്തരം ആക്രമണങ്ങളും ഭീകര സൈനിക ഏറ്റുമുട്ടലുകളും റിപ്പോർട്ട് ചെയ്‌തിരുന്ന മേഖലയിൽ ഇക്കഴിഞ്ഞ മെയ് മാസം ഭീകരാക്രമണത്തെത്തുടർന്ന് ആർക്കും ജീവൻ നഷ്‌ടപ്പെട്ടിട്ടില്ല.ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും സമാധാനപരമായ ഒരു മാസം കടന്നുപോകുന്നത്. ഇതൊരു ആശ്വാസത്തിനപ്പുറം വലിയൊരു ഭീകരാന്തരീക്ഷമാണ് തിരുത്തപ്പെടുന്നത്. മുൻ മാസത്തെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ വലിയ തോതിൽ മരണ നിരക്ക് കുറഞ്ഞിട്ടുണ്ടെന്നത് വ്യക്തമാണ്. കഴിഞ്ഞ ദശകങ്ങളിലെ ഏറ്റവും കുറഞ്ഞ അക്രമങ്ങളാണ് ഈ വർഷം ജമ്മു കശ്‌മീരിൽ രേഖപ്പെടുത്തിയത്. മുൻവർഷങ്ങളിലെ മെയ് മാസങ്ങളിൽ ഉയർന്ന മരണനിരക്ക് ഉണ്ടായിരുന്ന സ്ഥാനത്ത് ഈ വർഷം ഒരു മരണം പോലും ഉണ്ടായില്ല എന്നത് ഏറെ ആശ്വാസകരമായ വാർത്തയാണ്.

ഔദ്യോഗിക കണക്കുകൾ പ്രകാരം 2026-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ആകെ 12 ഭീകരവാദ മരണങ്ങൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഒമ്പത് ഭീകരരും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും തിരിച്ചറിയൽ തർക്കത്തിലുള്ള ഒരു നാട്ടുകാരനും തിരിച്ചറിയാൻ കഴിയാത്ത ഒരാളും ഉൾപ്പെടുന്നു. ഈ വർഷം ഇതുവരെ ഒരു സാധാരണക്കാരൻ പോലും കശ്മീരിൽ കൊല്ലപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 2000 മെയ് മാസത്തിൽ ജമ്മു കശ്‌മീരിൽ ഭീകരാക്രമണവുമായി ബന്ധപ്പെട്ട 288 മരണങ്ങൾ രേഖപ്പെടുത്തിയെന്ന് ജമ്മു കശ്‌മീർ പൊലീസ് വഴി  ലഭിച്ച ഡാറ്റ വ്യക്തമാക്കുന്നു.സംഘർഷത്തിലെ ഏറ്റവും മാരകമായ വർഷങ്ങളിലൊന്നായ 2001 മെയ് മാസത്തിൽ ഈ കണക്ക് 300 ആയി ഉയർന്നു. അക്കാലത്ത്, കൊലപാതകങ്ങൾ ഏതാണ്ട് ദിവസേനയുള്ള സംഭവമായി മാറി. താഴ്‌വരയിലും ജമ്മുവിൻ്റെ ചില ജനവാസ മേഖലകളിലും സിവിലിയന്മാരും തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും വൻതോതിൽ കൊല്ലപ്പെട്ടു. ആ വർഷത്തെ മെയ് മാസത്തിൽ മുഴുവൻ അക്രമാസക്തമായി സംഘർഷം തുടർന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും പിൽക്കാല വർഷങ്ങളിൽ അപകട തീവ്രത ക്രമേണ കുറഞ്ഞു.

2002 മെയ് മാസത്തിൽ ഭീകരതയുമായി ബന്ധപ്പെട്ട ആക്രമണങ്ങളിൽ 288 ഉം 2003 ൽ 241 ഉം 2004 ൽ 195 ഉം 2005 ൽ 188 ഉം 2006 ൽ 140 ഉം ആയിരുന്നു. മരണസംഖ്യ 2007 ൽ ഏകദേശം 59 ഉം 2008 ൽ 39 ഉം ആയി കുറഞ്ഞു. മെയ് 2009 ൽ 27 ഉം 2010 ൽ 43 ഉം 2011 ൽ 19 ഉം 2012 ൽ 13 ഉം കൊലപാതകങ്ങൾക്ക് സാക്ഷ്യം വഹിച്ചു. തീവ്രവാദം വികസിക്കുകയും പ്രാദേശിക റിക്രൂട്ട്മെൻ്റ് ഇടയ്ക്കിടെ വർധിക്കുകയും ചെയ്‌തതോടെ തുടർന്നുള്ള വർഷങ്ങളിൽ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി.

2013-ൽ ഏകദേശം 18 കൊലപാതകങ്ങളും 2014-ൽ 10 കൊലപാതകങ്ങളും 2015-ൽ 16 കൊലപാതകങ്ങളും മെയ് മാസം മാത്രം റിപ്പോർട്ട് ചെയ്‌തു. 2016 ലെ കലാപത്തിനുശേഷം അക്രമം വീണ്ടും വർധിച്ചു. ആ വർഷം മെയ് മാസത്തിൽ ഏകദേശം 27 പേർ കൊല്ലപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2017, 2018, 2019 വർഷങ്ങളിൽ ഓരോ വർഷവും മെയ് മാസത്തിൽ 37 കൊലപാതകങ്ങൾ രേഖപ്പെടുത്തി. തുടർന്നുള്ള വർഷങ്ങളിൽ ഈ പ്രവണത വീണ്ടും മാറി. മെയ് മാസത്തിൽ മരണസംഖ്യ 2020-ൽ 28, 2021-ൽ 16, 2022-ൽ 38, 2023-ൽ 14, 2024-ൽ ഏഴ്, 2025-ൽ 43 എന്നിങ്ങനെയായിരുന്നു. 2026 മെയില്‍ ഒരു മരണവും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

മാറ്റത്തിൻ്റെ പ്രാധാന കാരണങ്ങൾ

​തുടർച്ചയായ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, മികച്ച രഹസ്യാന്വേഷണ ഏകോപനം, പ്രാദേശികമായി യുവാക്കൾ ഭീകരസംഘടനകളിലേക്ക് ആകർഷിക്കപ്പെടുന്നത് കുത്തനെ കുറഞ്ഞത് എന്നിവയാണ് ഈ നേട്ടത്തിന് കാരണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.​"ഭീകരസംഘടനകൾക്ക് ലഭിച്ചിരുന്ന പിന്തുണ ഇപ്പോൾ വലിയ തോതിൽ ഇല്ലാതായിട്ടുണ്ട്. പുതിയ ആളുകളെ സംഘടനകളിൽ ചേർക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. സുരക്ഷാ ഏജൻസികൾ തന്ത്രപ്രധാനമായ മേഖലകളിൽ ശക്തമായ നിരീക്ഷണം തുടരുന്നുണ്ട്," പേര് വെളിപ്പെടുത്താത്ത ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ​രണ്ട് പതിറ്റാണ്ട് മുൻപത്തെ സാഹചര്യമല്ല ഇപ്പോൾ കശ്മീരിലുള്ളതെന്ന് മുതിർന്ന കരസേനാ ഉദ്യോഗസ്ഥനും സാക്ഷ്യപ്പെടുത്തുന്നു. ഭീകരതയ്ക്ക് വളക്കൂറുള്ള അന്തരീക്ഷം ഇല്ലാതാക്കാനും അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയാനും സുരക്ഷാസേനയ്ക്ക് സാധിച്ചിട്ടുണ്ട്.2000 ൽ ജമ്മു കശ്‌മീരിൽ 2,799 ഭീകരതയുമായി ബന്ധപ്പെട്ട മരണങ്ങൾ രേഖപ്പെടുത്തി. 2001 ൽ ഈ കണക്ക് 4,011 ആയി ഉയർന്നു. കലാപത്തിനിടെയുള്ള ഏറ്റവും ഉയർന്ന വാർഷിക മരണസംഖ്യയാണിത്. ആ വർഷം മാത്രം 1,000 ൽ അധികം സാധാരണക്കാരും 628 സുരക്ഷാ ഉദ്യോഗസ്ഥരും 2,345 തീവ്രവാദികളും കൊല്ലപ്പെട്ടു.

സംഘർഷത്തിൻ്റെ ആദ്യ വർഷങ്ങളിൽ വാർഷിക മരണസംഖ്യ 3,000-ത്തിൽ കൂടുതലായിരുന്നു. പിന്നീട് ക്രമേണ കുറഞ്ഞു. 2002-ൽ 3,098, 2003-ൽ 2,507, 2004-ൽ 1,789, 2005-ൽ 1,717 എന്നിങ്ങനെയായിരുന്നു മരണസംഖ്യ. വിഭാഗം തിരിച്ചുള്ള ഡാറ്റ മാറ്റത്തിൻ്റെ വ്യാപ്‌തി എടുത്തുകാണിക്കുന്നു. 2001-ൽ 1,024 സാധാരണക്കാർ കൊല്ലപ്പെട്ടപ്പോൾ, 2026-ൽ ഭീകരാക്രമണത്തിൽ ഒരു സാധാരണക്കാരനും മരിച്ചിട്ടില്ല. ഭീഷണി പൂർണമായും അപ്രത്യക്ഷമായിട്ടില്ലെന്നും ഭീകരത പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.