സലീംകുമാറിന് വിട : പൊതുദർശനം പറവൂർ ടൗൺ ഹാളിൽ

എറണാകുളം : ശബ്ദവും ഭാവപ്രകടനങ്ങളും ചിരിയും വൈകാരികതയുമെല്ലാം ഒരേപോലെ തന്മയത്വത്തോടെ അവതരിപ്പിച്ച്, മൂന്ന് പതിറ്റാണ്ടിലേറെക്കാലം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ കലാകാരൻ സലിം കുമാർ ഓർമ്മയായി. മിമിക്രി വേദികളിൽ നിന്ന് തുടങ്ങി ദേശീയതലത്തിൽ വരെ മലയാളത്തിന്റെ അഭിമാനമായി മാറിയ സലിം കുമാറിന്റെ വിയോഗം സിനിമാ ലോകത്തിന് തീരാനഷ്ടമാണ്.ഒരു നടനെന്ന നിലയിൽ സിനിമയിൽ മാത്രം ഒതുങ്ങി നിൽക്കാതെ സാമൂഹ്യവിഷയങ്ങളിൽ ഗൗരവമായി പ്രതികരിക്കുന്ന അപൂർവം ചലച്ചിത്ര താരങ്ങളിൽ ഒരാളായിരുന്നു സലീംകുമാർ .
എറണാകുളം മഹാരാജാസ് കോളേജിലെ വേദികളിൽ നിന്ന് തുടങ്ങിയ കലാജീവിതം കൊച്ചിൻ കലാഭവനിലൂടെയാണ് സലിം കുമാറിനെ ജനപ്രിയനാക്കുന്നത്. 1996-ൽ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം, വളരെ വേഗം തന്നെ മലയാളിയുടെ പ്രിയപ്പെട്ട ‘മണവാളനായും’, ‘പ്യാരിയായും’, ‘കണ്ണൻ സ്രാങ്കായും’ മാറി.ഹാസ്യവേഷങ്ങളിൽ തിളങ്ങുമ്പോഴും ഗൗരവകരമായ കഥാപാത്രങ്ങളെ അവിശ്വസനീയമായ കൈയടക്കത്തോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലെ സാമുവൽ എന്ന കഥാപാത്രം അദ്ദേഹത്തിന് ആദ്യത്തെ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തു. തുടർന്ന് ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലൂടെ പ്രതിഫലം പോലും വാങ്ങാതെ അബുവിനെ അവതരിപ്പിച്ച സലിം കുമാർ, മികച്ച നടനുള്ള സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കി. ഓസ്കാർ നോമിനേഷനിലേക്കു വരെ ആ സിനിമ ഇടംപിടിച്ചു.
മലയാളത്തിന് പുറമെ മറ്റു പല ഭാഷകളിലും സലിം കുമാർ തന്റെ സാന്നിധ്യം അറിയിച്ചു. 2016-ൽ അദ്ദേഹം കഥയും സംവിധാനവും നിർവ്വഹിച്ച ‘കറുത്ത ജൂതൻ’ എന്ന ചിത്രത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച കഥയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. സിനിമയ്ക്ക് പുറത്ത് കൃഷിയും സാമൂഹിക സേവനവുമായി പച്ചയായ ജീവിതം നയിച്ച അദ്ദേഹം, തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാനും മടി കാണിച്ചിരുന്നില്ല.
ജീവിതാന്ത്യം വരെയും സാധാരണക്കാരനായി ജീവിച്ച സലിം കുമാർ, തന്റെ മരണവാർത്തയോടുള്ള പ്രചാരണങ്ങളെപ്പോലും ചിരിയോടെ നേരിട്ട വ്യക്തിത്വമായിരുന്നു. താരത്തിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് മൂന്നിന് പറവൂരിലെ വീട്ടുവളപ്പിൽ നടക്കും. രാവിലെ പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന ഭൗതിക ശരീരം ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലെത്തിക്കും. നാട്യങ്ങളില്ലാത്ത പെരുമാറ്റവും സത്യസന്ധമായ രാഷ്ട്രീയ ബോധ്യങ്ങളും അദ്ദേഹത്തെ സഹപ്രവർത്തകർക്കിടയിലും ജനങ്ങൾക്കിടയിലും പ്രിയങ്കരനാക്കി. ഒരു കാലഘട്ടത്തിന്റെ ഓർമ്മകളുമായി ആ അഭിനയ പ്രതിഭ മടങ്ങുമ്പോൾ, അദ്ദേഹം സമ്മാനിച്ച ചിരിയും കണ്ണീരും മലയാളികൾ എന്നും ഓർത്തിരിക്കും.