'ഇന്ത്യ' സഖ്യം പിളരുമോ ? കോൺഗ്രസിനെതിരെ കടുത്ത അതൃപ്തിയുമായി ജെഎംഎം

ന്യൂഡൽഹി: ‘ഇന്ത്യ’ സഖ്യത്തിൽ ഉൾപ്പോര് വർധിക്കുന്നു. സിപിഎമ്മിന് പിന്നാലെ ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു രംഗത്തെത്തി. മുന്നണി മര്യാദകൾ കോൺഗ്രസ് ലംഘിക്കുന്നുവെന്നാണ് ജെഎംഎമ്മിന്റെ പ്രധാന ആരോപണം.
ജാർഖണ്ഡിലെ രണ്ട് രാജ്യസഭാ സീറ്റുകളും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ജെഎംഎം ഉറപ്പിച്ചു പറയുമ്പോൾ, മുന്നണിയിലെ പ്രധാന കക്ഷിയായ തങ്ങളുമായി ആലോചിക്കാതെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതാണ് തർക്കത്തിന് തുടക്കമിട്ടത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഓഫീസ് സെക്രട്ടറിയെ സ്ഥാനാർത്ഥിയായി ഏകപക്ഷീയമായി പ്രഖ്യാപിച്ച നടപടി ജെഎംഎമ്മിനെ പ്രകോപിപ്പിച്ചു. നാളെ ചേരുന്ന സഖ്യത്തിന്റെ നിർണ്ണായക യോഗത്തിൽ ഇക്കാര്യത്തിൽ ജെഎംഎം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തും.
കേരള മുഖ്യമന്ത്രി പിണറായി വിജയനെ രാഹുൽ ഗാന്ധി അപമാനിച്ചു എന്നാരോപിച്ച് സിപിഎം നേരത്തെ തന്നെ കോൺഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി സഖ്യ നേതൃത്വത്തിന് കത്ത് നൽകുകയും ചെയ്തിരുന്നു. ഈ തർക്കങ്ങൾക്ക് പിന്നാലെയാണ് ജാർഖണ്ഡിലെ സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ബിജെപിയെ നേരിടാൻ രൂപീകരിച്ച സഖ്യത്തിൽ തുടർച്ചയായുണ്ടാകുന്ന ഇത്തരം അഭിപ്രായവ്യത്യാസങ്ങൾ ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഒരു മുന്നറിയിപ്പും നൽകാതെ തങ്ങളോടോപ്പമുള്ള സഖ്യമുപേക്ഷിച്ച് തമിഴ്‌നാട് സർക്കാറിൻ്റെ ഭാഗമായതിൽ കടുത്ത വിമർശനം പ്രതിപക്ഷ പാർട്ടികളുടെ ദേശീയ കൂട്ടായ്മയുടെ ഭാഗമായ ഡിഎംകെയും ഉന്നയിച്ചിരുന്നു . ടിവികെ നേതാവും മുഖ്യമന്ത്രിയുമായ വിജയ്, തങ്ങളുടെ മുഖ്യശത്രു ഡിഎംകെ മാത്രമാണ് എന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്‌തു .