കുറ്റവിമുക്തനായിട്ടും ബിനീഷ് കോടിയേരിയുടെ അംഗത്വം പുനഃസ്ഥാപിക്കാത്തത് ചർച്ചചെയ്യപ്പെടുന്നു

കുറ്റവിമുക്തനായിട്ടും ബിനീഷ് കോടിയേരിയുടെ അംഗത്വം പുനഃസ്ഥാപിക്കാത്തത് ചർച്ചചെയ്യപ്പെടുന്നു

തിരുവനന്തപുരം: മയക്കുമരുന്ന് കേസിനെ തുടര്‍ന്ന് മരവിപ്പിച്ച ബിനീഷ് കോടിയേരിയുടെ സിപിഎം അംഗത്വം പുനഃസ്ഥാപിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ വീണ്ടും ചര്‍ച്ചയാകുന്നു. 2020ല്‍ കേസില്‍പ്പെട്ടതോടെയാണ് ബിനീഷിന്റെ പാര്‍ട്ടി അംഗത്വം മരവിപ്പിച്ചത്. ഇതിന് പിന്നാലെ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞ് മാറിനിന്നതും വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നാണ് ബിനീഷ് കോടിയേരിയുടെ നിലപാട്. 'ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണ്. അതില്‍ ഞാന്‍ അഭിപ്രായം പറയുന്നത് ശരിയല്ല.' എന്നാണ് ബിനീഷ് പ്രതികരിച്ചത്. നിലവില്‍ തിരുവനന്തപുരം, കണ്ണൂര്‍, തലശ്ശേരി എന്നിവ കേന്ദ്രീകരിച്ചാണ് ബിനീഷിന്റെ പ്രവര്‍ത്തനം. കോളജ് പഠനവും എസ്.എഫ്.ഐ പ്രവര്‍ത്തനവും തിരുവനന്തപുരത്തായിരുന്നതിനാലാണ് കണ്ണൂരില്‍ നിന്ന് അല്ലാതെ തിരുവനന്തപുരത്ത് നിന്ന് അംഗത്വത്തിനായി അപേക്ഷിച്ചതെന്നും ബിനീഷ് കോടിയേരി വ്യക്തമാക്കി.

2001 മുതല്‍ 2020 വരെ ബിനീഷ് കോടിയേരി സിപിഎം അംഗമായിരുന്നു. 2023ല്‍ കേസില്‍ നിന്ന് ബിനീഷ് പൂര്‍ണമായും കുറ്റവിമുക്തനായി. തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി മുഖേന നാല് തവണ അംഗത്വം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും സംസ്ഥാന നേതൃത്വം അപേക്ഷകള്‍ നിരസിക്കുകയായിരുന്നു.

ബിനീഷിനെ ഇനിയും മാറ്റിനിര്‍ത്തുന്നതെന്തിനെന്ന ചോദ്യം അടുത്തിടെ ചേര്‍ന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലും ഉയര്‍ന്നു. കോടതി നിരപരാധിയെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ പാര്‍ട്ടി എന്തുകൊണ്ട് അംഗത്വ വിഷയത്തില്‍ തീരുമാനം എടുക്കുന്നില്ലെന്നായിരുന്നു യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. വിഷയത്തില്‍ ആലോചിച്ച് തീരുമാനമെടുക്കാമെന്ന മറുപടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നല്‍കിയത്.ബിനീഷ് കേസില്‍പ്പെട്ട സമയത്ത് കോടിയേരി ബാലകൃഷ്ണനെയും പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിന്നു. കേസ് നിയമപരമായി നേരിട്ടതും കുടുംബമായിരുന്നു. കേസില്‍ ബിനീഷിനെ കോടതി കുറ്റവിമുക്തനാക്കിയ ശേഷവും പാര്‍ട്ടി അംഗത്വം പുനഃസ്ഥാപിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഇപ്പോള്‍ സിപിഎം ആഭ്യന്തര ചര്‍ച്ചകളില്‍ ഉയരുന്നത്.

https://www.worldm.news/keralam/cpm-not-renewing-bineesh--26151