മന്ത്രിമാർ സത്യപ്രതിജ്ഞചെയ്ത് ഔദ്യോഗികമായി അധികാരമേറ്റു :മുഖ്യമന്ത്രി കൈകാര്യം ചെയ്യുക 35 ഉപവകുപ്പുകള്‍

മന്ത്രിമാർ  സത്യപ്രതിജ്ഞചെയ്ത്  ഔദ്യോഗികമായി അധികാരമേറ്റു :മുഖ്യമന്ത്രി  കൈകാര്യം ചെയ്യുക 35 ഉപവകുപ്പുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ യുഡിഎഫ് മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂര്‍ത്തിയായപ്പോള്‍ മുഖ്യമന്ത്രി വിഡി സതീശന്‍ കയ്യാളുക പൊതുഭരണം, ധനകാര്യം അടക്കം 35 വകുപ്പുകള്‍. നിയമം, തുറമുഖം, ആസൂത്രണം, ലോട്ടറി, ശാസ്ത്ര സാങ്കേതികം, എയര്‍പോര്‍ട്‌സ്, മെട്രോ റെയില്‍, റെയില്‍വേ, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ്, പോസ്റ്റ് ആന്റ് ടെലഗ്രാഫ്‌സ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, നുവാല്‍സ് തുടങ്ങി 35 വകുപ്പുകളാണ് വിഡി സതീശന്‍ കൈകാര്യം ചെയ്യുക.മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം, വിജിലന്‍സ് എന്നിവയ്ക്ക് പുറമേ മൂന്നു വകുപ്പുകളുടെ കൂടി ചുമതലയുണ്ട്. കയര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ്, ജയില്‍ എന്നീ വകുപ്പുകളാണ് ചെന്നിത്തലയ്ക്കുള്ളത്. മുസ്ലിം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടിക്ക് അഞ്ചു വകുപ്പുകളുടെ ചുമതല കൂടിയുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സ്റ്റാര്‍ട്ട് അപ്, മൈനിങ് ആന്റ് ജിയോളജി, ഹാന്റ്‌ലൂം ആന്റ് ടെക്‌സ്‌റ്റൈല്‍സ് വകുപ്പുകളാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്.

കെപിസിസി പ്രസിഡന്റും വൈദ്യുതി മന്ത്രിയുമായ അഡ്വ. സണ്ണി ജോസഫിന് മൂന്നു വകുപ്പുകളുടെ അധിക ചുമതലയുണ്ട്. പാര്‍ലമെന്ററി കാര്യം, പരിസ്ഥിതി, അനര്‍ട്ട് എന്നീ വകുപ്പുകളാണ് സണ്ണി ജോസഫ് കൈകാര്യം ചെയ്യുക. ആരോഗ്യ-കുടുംബക്ഷേമ വകുപ്പുകള്‍ക്ക് പുറമെ, മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ സര്‍വകലാശാല, ഇന്‍ഡിജീനിയസ് മെഡിസിന്‍, ആയുഷ്, ഡ്രഗ്‌സ് കണ്‍ട്രോള്‍, ഭക്ഷ്യസുരക്ഷ, ദേവസ്വം എന്നീ വകുപ്പുകളുടെ ചുമതല കെ മുരളീധരനാണ്.ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണിന് കാര്‍ഷിക, ഫിഷറീസ്, വെറ്ററിനറി സര്‍വകലാശാലകള്‍, പ്രവേശന പരീക്ഷകള്‍, എന്‍സിസി, അസാപ് തുടങ്ങിയവയുടെ ചുമതലയുണ്ട്. പൊതു വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന് സാക്ഷരത, ഹജ്ജ് തീര്‍ത്ഥാടനം, വഖഫ്, ന്യൂനപക്ഷക്ഷേമം എന്നീ വകുപ്പുകളുടെ കൂടി ചുമതലയുണ്ട്. മുഖ്യമന്ത്രി വിഡി സതീശന്‍ 35 വകുപ്പുകള്‍ കൈകാര്യം ചെയ്യുമ്പോള്‍, കഴിഞ്ഞ ഇടതുസര്‍ക്കാരിലെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം അടക്കം 28 വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്.